ADVERTISEMENT

കൊച്ചി∙ മധ്യകേരളത്തിന്റെ അന്തരീക്ഷത്തെ വിഷമയമാക്കുന്ന 12 രാസവ്യവസായശാലകളും ബ്രഹ്മപുരം മാലിന്യ പ്ലാന്റും ഉൾപ്പെടുന്ന ചുരുക്കപ്പട്ടിക മുൻജില്ലാ കലക്ടർ ഡോ.രേണുരാജ് ഉൾപ്പെടുന്ന മൂന്നംഗ ഉപസമിതി 2022 ഒക്ടോബറിൽ തന്നെ ദേശീയ ഗ്രീൻ ട്രൈബ്യൂണൽ (എൻജിടി) മുൻപാകെ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻജിടി മേൽനടപടികൾ സ്വീകരിക്കുന്നതിനിടയിലാണു ബ്രഹ്മപുരം ദുരന്തമുണ്ടായത്.

കൊച്ചിയുടെ അന്തരീക്ഷത്തിലേക്കു രാത്രി വൻതോതിൽ രാസമാലിന്യം തുറന്നുവിടുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു വഴിയൊരുക്കുന്നതായി ചൂണ്ടിക്കാട്ടി ഏരൂർ സ്വദേശി എ.രാജഗോപാൽ സമർപ്പിച്ച സ്വകാര്യ ഹർജിയിലാണു വിഷയം പഠിക്കാൻ മൂന്നംഗ സമിതിയെ എൻജിടി നിയോഗിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) സയന്റിസ്റ്റ് ഡോ. വി.ദീപേഷ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ സയന്റിസ്റ്റ് പി.ഗീത എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

അന്തരീക്ഷത്തിൽ പടരുന്ന വിഷവായുവിന്റെ രാസസ്വഭാവം പഠനവിധേയമാക്കിയാൽ മാത്രമേ അതിന്റെ ഉറവിടം കൃത്യമായി കണ്ടെത്താൻ കഴിയുകയുള്ളുവെന്നും ഉപസമിതി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാസവായുവിന്റെ സാന്നിധ്യം ആര്, എപ്പോൾ അറിയിച്ചാലും ഉടനടി പരിശോധന നടത്തി ഉറവിടം കണ്ടെത്താൻ നിർദേശിച്ചാണ് എൻജിടി അന്ന് ഹർജി തീർപ്പാക്കിയത്.

ബ്രഹ്മപുര‌ം: 500 കോടി പിഴയുടെ ഭാരവും ജനം വഹിക്കേണ്ടി വരുമെന്ന് സുരേന്ദ്രൻ

കൊച്ചി∙ ഹരിത ട്രൈബ്യൂണൽ ബ്രഹ്മപുരത്തിന്റെ പേരിലിട്ട 500 കോടി പിഴ കേരള സർക്കാർ പൊതുഖജനാവിൽ നിന്ന് അടയ്ക്കുകയേ ഉള്ളൂ എന്നും ആ ഭാരം കൂടി പൊതുജനം ഏറ്റെടുക്കേണ്ടി വരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 

ഇപ്പോൾ നടക്കുന്ന അന്വേഷണം സർക്കാരിനും സിപിഎമ്മിനും ബ്രഹ്മപുരം തീപിടിത്തത്തിൽ ഉള്ള പങ്കു പുറത്തു വരാതിരിക്കാനാണെന്നും കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ടു കരിമുകളിൽ നിന്നു നടത്തിയ മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

English Summary: Green tribunal got report on situations of Brahmapuram earlier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com