ആലത്തൂർ (പാലക്കാട്) ∙ കൊയ്ത്തു കഴിഞ്ഞ് ഒരു മാസമായിട്ടും നെല്ലു സംഭരിക്കാത്തതിൽ പ്രതിഷേധിച്ചു കർഷകൻ കൃഷിഭവനു മുന്നിൽ നെല്ലു കൂട്ടിയിട്ട് ആത്മഹത്യ ഭീഷണി മുഴക്കി. നെല്ലെടുക്കാമെന്നു പാഡി മാർക്കറ്റിങ് ഓഫിസർ നേരിട്ട് അറിയിച്ചതോടെയാണു പിൻവാങ്ങിയത്.
കർഷകൻ കാവശ്ശേരി വേപ്പിലശ്ശേരി വേലൂർ വീട്ടിൽ രാജേഷ്(42) ഇന്നലെ രാവിലെ ട്രാക്ടറിൽ നെല്ല് എത്തിച്ചു കാവശ്ശേരി കൃഷിഭവനു മുന്നിൽ കൂട്ടിയിട്ട ശേഷം ഒരു കുപ്പി പെട്രോളുമായി ഭീഷണി മുഴക്കി.
എരകുളം പാടശേഖരത്തിൽ രണ്ടാം വിള കൊയ്തെടുത്ത 12,000 കിലോ നെല്ല് ഉണക്കി സൂക്ഷിച്ച് അളക്കാൻ കാത്തിരിക്കുകയായിരുന്നു രാജേഷ്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന രാജേഷ് ജോലി മതിയാക്കിയപ്പോൾ കിട്ടിയ തുക ഉപയോഗിച്ച് 4 ഏക്കർ വാങ്ങിയാണു കൃഷിയിറക്കിയത്. ഇതിനു പുറമേ പാട്ടത്തിനു സ്ഥലമെടുത്തു കൃഷി ചെയ്തിരുന്നു. വേനൽമഴ വന്നാൽ ഉണക്കി സൂക്ഷിച്ച നെല്ല് നശിക്കും. മിൽ അലോട്മെന്റിനായി കൃഷി ഓഫിസിൽനിന്നു സപ്ലൈ ഓഫിസിലേക്ക് അറിയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും സംഭരണത്തിനുള്ള നടപടികൾ തുടങ്ങിയില്ല. ഇതിനിടെ, ബാങ്കിൽനിന്നു കൃഷിക്കായി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ അറിയിപ്പു കിട്ടി. ഇതാണു പ്രതിഷേധത്തിനു കാരണം.
English Summary: Farmers stage protest in front of agriculture office