2 ബില്ലുകൾ കൂടി ഗവർണർ ഒപ്പിട്ടു; നിയമസഭ പാസാക്കിയ മറ്റ് 6 ബില്ലുകൾ ബാക്കി
Mail This Article
തിരുവനന്തപുരം ∙ നിയമസഭ പാസാക്കിയെങ്കിലും ഇതുവരെ ഒപ്പു വയ്ക്കാതിരുന്ന 8 ബില്ലുകളിൽ 2 എണ്ണത്തിനു കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്കു വിട്ടതു റദ്ദാക്കുന്നതിനുള്ള ബിൽ, മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബിൽ എന്നിവയിലാണ് അദ്ദേഹം ഇന്നലെ ഒപ്പു വച്ചത്. നിയമസഭ പാസാക്കിയ മറ്റ് ആറു ബില്ലുകൾ കൂടി ഗവർണർ ഒപ്പു വയ്ക്കാതെ രാജ്ഭവനിലുണ്ട്.
ഇതിൽ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കുന്നതിനുള്ള 2 ബില്ലുകൾ, ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബിൽ, വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കുന്ന സേർച് കമ്മിറ്റിയിൽ സർക്കാരിന്റെ സ്വാധീനം ഉറപ്പിക്കുന്ന ബിൽ എന്നിവ രാഷ്ട്രപതിയുടെയും കേന്ദ്രത്തിന്റെയും അനുമതിക്ക് അയയ്ക്കുന്നതിനെക്കുറിച്ചു ഗവർണർ ആലോചിക്കുന്നുണ്ട്. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് തീരുമാനം എടുക്കും.
സർവകലാശാലാ അപ്‍ലറ്റ് ട്രൈബ്യൂണൽ ബിൽ, മിൽമയുടെ ഭരണം സർക്കാർ നിയന്ത്രണത്തിൽ ആക്കുന്നതിനുള്ള ബിൽ എന്നിവയാണു ഗവർണർ ഒപ്പു വയ്ക്കാത്ത മറ്റു ബില്ലുകൾ. ഇന്നു വൈകുന്നേരം ഡൽഹിയിലേക്കു പോകുന്ന ഗവർണർ 26നു തിരിച്ചെത്തും.
English Summary: Governor Arif Mohammed Khan not ready to sign on bills