ADVERTISEMENT

തിരുവനന്തപുരം ∙ സമവായ നീക്കത്തിനു സർക്കാരിന്റെ ഭാഗത്തു നിന്ന് ഇന്നലെ ശ്രമം നടക്കാത്ത സാഹചര്യത്തിൽ നിയമസഭാ സമ്മേളന നടപടികൾ ഇന്നും കലുഷിതമാകാൻ സാധ്യത. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സഭ സമ്മേളിക്കുന്നതിനു മുൻപായി ഇന്നു കൂടിക്കാഴ്ച നടത്തുമെന്നു സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണമില്ല. ഇരുവരും കാണുന്നതു സംബന്ധിച്ചു പ്രതിപക്ഷ നേതാവിന്റെ ഓഫിസിന് ഇന്നലെ അറിയിപ്പു ലഭിച്ചിട്ടില്ല. ഇന്നു രാവിലെ അറിയിപ്പു ലഭിച്ചാൽ ഇരുവരും തമ്മിൽ കണ്ടേക്കും. 

രാവിലെ എട്ടിനു യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം നിയമസഭയിൽ ചേരുന്നുണ്ട്. സഭയിൽ സ്വീകരിക്കേണ്ട തുടർ നിലപാടുകൾ സംബന്ധിച്ച് ഈ യോഗത്തിൽ തീരുമാനമെടുക്കും. 

ഭരണ–പ്രതിപക്ഷ സംഘർഷം അവസാനിപ്പിക്കാനും സഭാനടപടികൾ സാധാരണ നിലയിലാക്കാനും പിന്തുണ തേടി പാർലമെന്ററി കാര്യ മന്ത്രി കെ.രാധാകൃഷ്ണൻ പ്രതിപക്ഷ നേതാവിനെ നേരത്തെ കണ്ടെങ്കിലും ഇന്നലെ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും അനുരഞ്ജന നീക്കത്തിനു ശ്രമം നടന്നില്ല. ധനകാര്യ ബില്ലും ഏതാനും നിയമ നിർമാണങ്ങളും സർക്കാരിനു പാസാക്കേണ്ടത് ഈ ഘട്ടത്തിൽ വെല്ലുവിളിയാകും. 

അടിയന്തര പ്രമേയ നോട്ടിസുകൾ തുടർച്ചയായി നിഷേധിക്കുന്ന രീതി അവസാനിപ്പിക്കാതെ സഭാനടപടികളോടു സഹകരിക്കില്ലെന്ന നിലപാടാണു പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. സമയവായത്തിനായി സ്പീക്കർ എ.എൻ.ഷംസീർ വിളിച്ചു ചേർത്ത കക്ഷിനേതാക്കളുടെ യോഗവും അലസിപ്പിരിഞ്ഞിരുന്നു. എല്ലാ വിഷയത്തിലും റൂൾ 50 അനുസരിച്ച് അടിയന്തര പ്രമേയം പറ്റില്ലെന്നു യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞതു വാക്പോരിനു വഴിവച്ചിരുന്നു. 

സ്പീക്കറുടെ ഓഫിസ് ഉപരോധത്തിന്റെ പേരിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും പ്രതിപക്ഷ എംഎൽഎമാരെ മർദിച്ച ഭരണപക്ഷ എംഎൽഎമാർക്കെതിരെയും വാച്ച് ആൻഡ് വാർഡിനെതിരെയും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. 

സംഘർഷത്തെക്കുറിച്ചുള്ള എംഎൽഎമാരുടെ പരാതികളും സ്പീക്കറുടെ മുന്നിലുണ്ട്. പരാതികൾ പരിഹരിക്കാതെ സഭ സമ്മേളിക്കുക എളുപ്പമാവില്ല എന്ന തിരിച്ചറിവും സർക്കാരിനുണ്ട്. കെ.കെ.രമയ്ക്കെതിരായ സൈബർ ആക്രമണവിഷയങ്ങൾ പ്രതിപക്ഷം ഇന്ന് അടിയന്തരപ്രമേയമായി അവതരിപ്പിച്ചേക്കാം. അനുനയ നീക്കങ്ങൾ ഫലം കണ്ടില്ലെങ്കിൽ ഈയാഴ്ചയും നിയമസഭ പ്രക്ഷുബ്ധമാകും.

 

English Summary: Kerala assembly to disrupt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com