അരിക്കൊമ്പനെ 25ന് പിടികൂടാൻ ശ്രമം; ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ശനിയാഴ്ച നിരോധനാജ്ഞ
Mail This Article
മൂന്നാർ ∙ അക്രമകാരിയായ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാൻ ലക്ഷ്യമിടുന്ന 25നു ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദൗത്യം ആരംഭിക്കുന്ന പുലർച്ചെ നാലുമുതൽ നിരോധനാജ്ഞ നിലവിൽ വരുമെന്നു കലക്ടർ ഷീബാ ജോർജ് പറഞ്ഞു. ഇന്നലെ മൂന്നാറിൽ നടന്ന സർവകക്ഷി യോഗത്തിലാണു തീരുമാനം. രണ്ടു പഞ്ചായത്തുകളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ വരവ് കർശനമായി നിയന്ത്രിക്കും.
അരിക്കൊമ്പനെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 71 പേരടങ്ങുന്ന 11 ടീമുകളാണു തയാറായിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ നാലിനു തുടങ്ങുന്ന ദൗത്യത്തിൽ ആനയുടെ സാന്നിധ്യം മനസ്സിലാക്കിയ ശേഷം മയക്കുവെടി വച്ചു കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റി കോടനാട് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആനയെ പിടികൂടുന്നതു കാണാനായി നാട്ടുകാരടക്കമുള്ളവർ ദൗത്യമേഖയിലയിലേക്കു പ്രവേശിക്കാതെ നിയന്ത്രണം പാലിക്കണമെന്നും പൊലീസിന്റെ നിർദേശം പാലിക്കണമെന്നും കലക്ടർ പറഞ്ഞു.
24നു മോക്ഡ്രിൽ
ചിന്നക്കനാൽ സിമന്റ് പാലത്തിലെത്തിച്ച് അരിക്കൊമ്പനെ പിടികൂടാനാണു നിലവിലെ പദ്ധതി. ദൗത്യത്തിനു മുന്നോടിയായി 24 വെള്ളിയാഴ്ച മോക്ഡ്രിൽ നടത്തും. 25ന് ആനയെ പിടിക്കാൻ സാധിക്കാതെ വന്നാൽ അടുത്ത ദിവസവും ദൗത്യം തുടരും. ചിന്നക്കനാൽ ഗവ.സ്കൂളിൽ 25നു പ്ലസ്ടു പരീക്ഷ എഴുതുന്ന 17 കുട്ടികൾക്കു പരീക്ഷ എഴുതുന്നതിനു പ്രത്യേക സംവിധാനമൊരുക്കും. ബിഎൽ റാം, പവർ ഹൗസ്, തുടങ്ങിയ പ്രദേശത്തെ മുഴുവൻ റോഡുകളിലും 25നു ഗതാഗതം നിയന്ത്രണമുണ്ടാകും.
301 കോളനിയിലുള്ള നിവാസികളെ മാറ്റിപ്പാർപ്പിക്കുന്നതു സംബന്ധിച്ച് ഇന്നു നടക്കുന്ന യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും കലക്ടർ അറിയിച്ചു. രണ്ട് ആംബുലൻസുകളിലായി രണ്ട് മെഡിക്കൽ സംഘങ്ങൾ, പൊലീസ്, മോട്ടർ വാഹന വകുപ്പ്, അഗ്നിരക്ഷാസേന, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ മേഖലയിൽ ഉണ്ടാകുമെന്നും കലക്ടർ പറഞ്ഞു.
യോഗത്തിൽ ഫോറസ്റ്റ് കൺസർവേറ്റർ (ഹൈറേഞ്ച് സർക്കിൾ) ആർ.എസ്.അരുൺ, സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ, ഡിഎഫ്ഒ രമേശ് വിഷ്ണോയ്, എസിഎഫ് ഷാൻട്രി ടോം, വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ്, ദേവികുളം റേഞ്ചർ പി.വി.വെജി, വിവിധ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഒരു കുങ്കിയാന കൂടി
ദൗത്യസംഘത്തിൽ പെട്ട സൂര്യ എന്ന കുങ്കിയാന വയനാട് മുത്തങ്ങ ആനപ്പന്തിയിൽ നിന്ന് ഇന്നലെ ചിന്നക്കനാലിലേക്കു യാത്ര തിരിച്ചു. ഇന്നു രാവിലെ ചിന്നക്കനാലിലെത്തും. 2 ആനകളെക്കൂടി 24നു മുൻപ് എത്തിക്കും. കുങ്കിയാനകളിലൊന്നായ വിക്രം കഴിഞ്ഞദിവസം എത്തിയിരുന്നു.
അരിക്കൊമ്പൻ 2 വീടുകൾ തകർത്തു
രാജകുമാരി∙ കൂട്ടിലാക്കാൻ സജ്ജീകരണങ്ങളൊരുക്കി വനം വകുപ്പ് കാത്തിരിക്കുമ്പോഴും അരിക്കൊമ്പൻ കഴിഞ്ഞദിവസം രാത്രി 2 വീടുകൾ തകർത്തു. പെരിയകനാലിൽ ബൈസൺവാലി സ്വദേശി വിജയന്റെ വീടിന്റെ ഒരു ഭാഗവും തൊട്ടടുത്തു തന്നെയുള്ള മറ്റൊരു വീടുമാണ് തകർത്തത്. ബുധനാഴ്ച രാത്രിയും വിജയന്റെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു. അന്നു വീടിന്റെ വാതിലും ഭിത്തിയും തകർത്ത അരിക്കൊമ്പൻ 20 കിലോ അരിയെടുത്തു തിന്നു. കഴിഞ്ഞ ദിവസം രാത്രി 10ന് ഇവിടെയെത്തിയ ആന വീണ്ടും കെട്ടിടത്തിനു കേടുപാടുകൾ വരുത്തിയെങ്കിലും ഭക്ഷണസാധനങ്ങളൊന്നും ലഭിച്ചില്ല. തോട്ടത്തിലെ ജോലിക്കാരനായ വിജയൻ, ഭാര്യ ലക്ഷ്മി എന്നിവർ വീട്ടിലുണ്ടായിരുന്നെങ്കിലും ഇവർ തട്ടിനു മുകളിൽ കയറി രക്ഷപ്പെട്ടു.
തുടർന്നു സമീപത്തെ അഷ്റഫിന്റെ തോട്ടത്തിലെത്തി അവിടെയുണ്ടായിരുന്ന വീടും തകർത്തു. തോട്ടത്തിലെ ജോലിക്കാരനായ പീറ്റർ മാത്രമാണ് ഇവിടെ താമസം. കാട്ടാനയെ പേടിച്ച് പീറ്റർ രാത്രി തൊട്ടടുത്തുള്ള ഏറുമാടത്തിലായിരുന്നു ഉറങ്ങിയിരുന്നത്. പുലർച്ചെ 3 വരെ അരിക്കൊമ്പൻ ഇൗ വീടുകളുടെ പരിസരത്ത് ഉണ്ടായിരുന്നുവെന്നു വീട്ടുകാർ പറയുന്നു.
English Summary: Idukki Arikomban mission on saturday