അടി, തിരിച്ചടി, ഒടുവിൽ ഗില്ലറ്റിൻ; സംഭവ ബഹുലം സഭാതലം
Mail This Article
എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ ആറേമുക്കാൽ വർഷത്തെ ഭരണത്തിനിടെ നിയമസഭയിൽ ഇത്രത്തോളം സംഭവബഹുലവും വ്യത്യസ്തവുമായ പ്രതിപക്ഷ പ്രതിഷേധങ്ങളും സ്പീക്കറുടെ നിഷ്പക്ഷ രഹിത നിലപാടും ഇതാദ്യം. ബജറ്റ് പാസാക്കാനായി ചേർന്ന സമ്മേളനത്തിൽ ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ ആയിരുന്നു ആദ്യ പ്രതിഷേധം. എന്നാൽ, അടിയന്തര പ്രമേയ നോട്ടിസുകൾ തുടർച്ചയായി നിഷേധിച്ചതിനെതിരെയായി പിന്നീടു സമരം. സ്പീക്കറുടെ ഓഫിസ് ഉപരോധിച്ചതു പൊലീസ് കേസിലേക്കു നീങ്ങിയതോടെ അതു പിൻവലിക്കണമെന്ന ആവശ്യവും കൂടി ഉന്നയിച്ചായി പിന്നീടു പ്രതിഷേധം. ജനുവരി 23 മുതൽ ഇന്നലെ വരെ 21 ദിവസം ചേർന്ന നിയമസഭയുടെ എട്ടാം സമ്മേളനം സാക്ഷ്യം വഹിച്ച മുഖ്യ സംഭവങ്ങൾ:
∙ ഫെബ്രുവരി 7
ബജറ്റിൽ ഇന്ധന സെസ് അടക്കമുള്ള നികുതി വർധനകൾ പ്രഖ്യാപിച്ചതിനെതിരെ നിയമസഭാ കവാടത്തിൽ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി.ആർ.മഹേഷ്, നജീബ് കാന്തപുരം എന്നീ യുഡിഎഫ് അംഗങ്ങളുടെ സത്യഗ്രഹം.
∙ മാർച്ച് 14
തുടർച്ചയായി അടിയന്തര പ്രമേയ നോട്ടിസ് തള്ളുന്നതിനെതിരെ നിയമസഭയുടെ നടുത്തളത്തിൽ സമാന്തര സഭാസമ്മേളനം ചേർന്നു പ്രതിപക്ഷം. പ്രതിഷേധത്തിനിടെ ഷാഫി പറമ്പിൽ എംഎൽഎ അടുത്ത തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നു സ്പീക്കർ എ.എൻ.ഷംസീർ.
∙ മാർച്ച് 15
വീണ്ടും അടിയന്തര പ്രമേയ നോട്ടിസ് തള്ളിയതോടെ സ്പീക്കറുടെ ഓഫിസിനു മുന്നിൽ പ്രതിപക്ഷ പ്രതിഷേധം. ഭരണപക്ഷ എംഎൽഎമാരും വാച്ച് ആൻഡ് വാർഡും മർദിച്ചെന്നു പ്രതിപക്ഷം. പ്രതിപക്ഷ എംഎൽഎമാർ മർദിച്ചെന്നു വാച്ച് ആൻഡ് വാർഡ്.
∙ മാർച്ച് 16
7 പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് ക്രിമിനൽ കേസെടുത്തു. 2 ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പു പ്രകാരവും കേസ്.
∙ മാർച്ച് 17
ഷാഫി പറമ്പിൽ തോൽക്കുമെന്ന പ്രസ്താവന പിൻവലിച്ചു സ്പീക്കർ. പ്രതിപക്ഷം സമാന്തര സഭ സമ്മേളിച്ചതിനും സ്പീക്കറുടെ ഓഫിസ് ഉപരോധിച്ചതിനും എതിരെ റൂളിങ്.
∙ മാർച്ച് 21
ഇൗ മാസം 30 വരെ ചേരാനിരുന്ന നിയമസഭ ചർച്ച കൂടാതെ ബില്ലുകൾ ഒറ്റയടിക്കു പാസാക്കി ഇന്നലെ പിരിഞ്ഞു.
English Summary : Kerala assembly developments