പ്രതിയായ ഉദ്യോഗസ്ഥനുമായി പണമിടപാട്; വിജിലൻസ് ഡിവൈഎസ്പിക്കെതിരെ വിജിലൻസ് കേസ് എടുത്തു
Mail This Article
തിരുവനന്തപുരം ∙ അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിജിലൻസ് ഡിവൈഎസ്പി പി.വേലായുധൻ നായർക്കെതിരെ വിജിലൻസ് കേസെടുത്തു. അനധികൃത സ്വത്തുസമ്പാദനക്കേസിലെ പ്രതിയായ ഉദ്യോഗസ്ഥനുമായി ഇദ്ദേഹം പണമിടപാടു നടത്തിയതായി തെളിവു ലഭിച്ചതിനെത്തുടർന്നാണു വിജിലൻസ് സ്പെഷൽ സെൽ യൂണിറ്റ് ഡിവൈഎസ്പി വേലായുധൻ നായർക്കെതിരെ തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് കേസ് റജിസ്റ്റർ ചെയ്തത്.
കേസിലെ പ്രതിയായ റവന്യു വകുപ്പ് ഉദ്യോഗസ്ഥനെ ദിവസങ്ങൾക്കു മുൻപു 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടി ജയിലിൽ അടച്ചിരുന്നു. ഈ പ്രതിയുമായി വേലായുധൻ നായർ സാമ്പത്തിക ഇടപാടു നടത്തിയതായി തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ് എടുത്തത്.
പിടിയിലായ റവന്യു ഉദ്യോഗസ്ഥനെതിരെ സ്പെഷൽ സെല്ലിൽ മുൻപുണ്ടായിരുന്ന അവിഹിത സ്വത്തുസമ്പാദനക്കേസ് അന്വേഷിച്ചത് ഇദ്ദേഹമാണ്. അതു മനസ്സിലാക്കിയാണ് ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടു വിശദമായി അന്വേഷിച്ചത്.
പ്രതിയും വിജിലൻസ് ഉദ്യോഗസ്ഥനും തമ്മിൽ പണമിടപാടു നടന്നതായി കണ്ടെത്തിയതിനെത്തുടർന്നു കേസ് എടുക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം നിർദേശിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്കു 1064 എന്ന വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.
English Summary: Bribe, illegal money transaction against Vigilance DYSP