ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്തു ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാൻ െഹെക്കോടതി സമയക്രമം പ്രഖ്യാപിച്ചു. ചട്ടങ്ങൾ നടപ്പാക്കുന്നതിനും അതിന്റെ പുരോഗതിക്കും കോടതി തന്നെ മേൽനോട്ടം വഹിക്കും. ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുകയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണു ജസ്റ്റിസ് എസ്.വി.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ പരിഗണിച്ചത്. സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ചട്ടങ്ങൾ നടപ്പാക്കാൻ ദുരന്തനിവാരണ നിയമപ്രകാരമുള്ള അധികാരം ഉപയോഗിക്കണമെന്ന് തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറി, കലക്ടർ എന്നിവർക്കു ഹൈക്കോടതി നിർദേശം നൽകി.

കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിമാരായി അഭിഭാഷകരായ ടി.വി.വിനു, എസ്.വിഷ്ണു, പൂജ മേനോൻ എന്നിവരെ നിയമിച്ചു. എറണാകുളം, തൃശൂർ ജില്ലകളിൽ ടി.വി.ബിനുവും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ എസ്.വിഷ്ണുവും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പൂജ മേനോനുമാണ് ചുമതല

സംസ്ഥാനത്തു ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാനായി ഉടൻ, ഹ്രസ്വ, ദീർഘ എന്നിങ്ങനെ കാലഗണന വേർതിരിച്ചു തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറി നൽകിയ സമയക്രമം കോടതി അംഗീകരിച്ചു. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കൊച്ചി കോർപറേഷനിലും ചട്ടം നടപ്പാക്കുന്നതു സംബന്ധിച്ചു സർക്കാർ, കലക്ടർ, കോർപറേഷൻ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എന്നിവർ നൽകിയ വിശദീകരണങ്ങളും കോടതി സ്വീകരിച്ചു.

ഒന്നാം ഘട്ടം

മാലിന്യ ശേഖരണം, വേർതിരിക്കൽ, കൈകാര്യം ചെയ്യൽ, ഖരമാലിന്യം കൈമാറ്റം ചെയ്യൽ എന്നിവയാണ് ഇൗ ഘട്ടത്തിൽ ഉൾപ്പെടുന്നത്. നടപടി റിപ്പോർട്ട് ജില്ലാ കലക്ടർമാർ തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറി വഴി മൂന്നിന് നൽകണം.

രണ്ടാം ഘട്ടം

നിയമലംഘകരിൽ നിന്നു പിഴയും മറ്റും ജില്ലാ ഭരണകൂടം ഈടാക്കുന്നതടക്കമുള്ളവ. 12 മുതലാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ബന്ധപ്പെട്ടവരുടെ പ്രകടനം, തദ്ദേശഭരണ സ്ഥാപനങ്ങളുടെ അനാസ്ഥ തുടങ്ങിയവ സംബന്ധിച്ചുള്ള അഡീഷനൽ ചീഫ് സെക്രട്ടറിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും നടപടി.

മൂന്നാം ഘട്ടം

നിയമലംഘകരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കും. ചട്ടം നടപ്പാക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട തദ്ദേശഭരണ സെക്രട്ടറിമാരെ പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തരവിടും. ഫലപ്രദമായ പ്രോസിക്യൂഷനു വേണ്ടി ഓരോ ജില്ലയിലും ഒരു മജിസ്ട്രേട്ടിനെ ചുമതലപ്പെടുത്താൻ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും.

കോടതിയുടെ മറ്റു നിർദേശങ്ങൾ

∙ ഖരമാലിന്യ സംസ്കരണത്തിനായി ജില്ലകളിലെ സൗകര്യങ്ങൾ, അവയുടെ പ്രവർത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് കലക്ടർമാർ റിപ്പോർട്ട് നൽകണം. കലക്ടർമാർ നൽകുന്ന തൽസ്ഥിതി റിപ്പോർട്ട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വഴി ഹൈക്കോടതി പരിശോധിക്കും.

∙ ഖരമാലിന്യ സംസ്കരണത്തിനു സംസ്ഥാനത്തെ എല്ലാ മുനിസിപ്പൽ കോർപറേഷനുകളിലും നടപ്പാക്കാവുന്ന പദ്ധതികൾ സംബന്ധിച്ച നിർദേശം തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറി 11നു മുൻപ് കോടതിയിൽ നൽകണം.

∙ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ തള്ളുന്ന സ്ഥലങ്ങളിൽ സാംപിളുകൾ ശേഖരിക്കണം. ഇവിടെയുള്ള സൗകര്യങ്ങളുടെ പ്രവർത്തന ക്ഷമത, കോട്ടങ്ങൾ തുടങ്ങിയവ സംബന്ധിച്ച ഫോട്ടോകൾ ഉൾപ്പെടെ റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡ് റീജനൽ ഉദ്യോഗസ്ഥർക്കു ബോർഡ് ചെയർമാൻ നിർദേശം നൽകണം.

English Summary: High Court announces timeline for waste management act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com