പ്രചരിക്കുന്ന എക്സ്റേ വ്യാജം; രമയ്ക്കു പ്ലാസ്റ്റർ ഇട്ടതു ലിഗമെന്റ് തകരാറുള്ളതു കൊണ്ടെന്നു ഡോക്ടർ
Mail This Article
തിരുവനന്തപുരം ∙ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന എക്സ്റേ കെ.കെ.രമ എംഎൽഎയുടേതല്ലെന്നു ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ. രമയുടെ ലിഗമെന്റിനു തകരാറുള്ളതുകൊണ്ടാണു പ്ലാസ്റ്റർ ഇട്ടതെന്നും അവർ സ്ഥിരീകരിച്ചു. 15നു നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീറിന്റെ ഓഫിസിനു മുന്നിൽ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്നുണ്ടായ സംഘർഷത്തിലാണു രമയുടെ വലതു കൈയ്ക്കു പരുക്കേറ്റത്. നിയമസഭ ക്ലിനിക്കിൽ പരിശോധിച്ചശേഷം ജനറൽ ആശുപത്രിയിൽ എത്തി എക്സ്റേ എടുത്തു പരിശോധിച്ചപ്പോൾ പ്ലാസ്റ്റർ ഇടണമെന്നു ഡോക്ടർമാർ നിർദേശിച്ചു.
പ്ലാസ്റ്റർ നീക്കം ചെയ്യാനായി ഇന്നലെയാണു രമ ആശുപത്രിയിൽ എത്തിയത്. പ്ലാസ്റ്റർ മാറ്റിയെങ്കിലും ലിഗമെന്റിന്റെ തകരാർ മാറിയിട്ടില്ല. നീരും വേദനയും ഉണ്ട്. അതിനാൽ വീണ്ടും പ്ലാസ്റ്റർ ഇട്ടു. പരുക്ക് എത്രത്തോളമാണെന്നു മനസ്സിലാക്കാൻ എംആർഐ സ്കാൻ എടുക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. 29നു വീണ്ടും എത്തുന്നതിനു മുൻപു സ്കാൻ ചെയ്യണം. ഇന്നലെ പ്ലാസ്റ്റർ നീക്കം ചെയ്യുന്നതിനിടെയാണു രമ പരുക്കിനെക്കുറിച്ചു ഡോക്ടറോടു വിശദമായി ചോദിച്ചത്. ലിഗമെന്റിനാണു പരുക്കെന്നു ഡോക്ടർ വിശദമാക്കി. തനിക്കു പരുക്കില്ലെന്നു കാണിക്കാൻ ഒരു എക്സ്റേ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരവും ഡോക്ടർമാരെ രമ ഓർമിപ്പിച്ചു. ആശുപത്രിയിൽ നിന്ന് എക്സ്റേ മറ്റാർക്കും കൊടുക്കില്ലെന്നും അവർ വിശദീകരിച്ചു.
Read also: റെയിൽവേ ശുചിമുറിയിൽ യുവതിയുടെ നമ്പറും അശ്ലീലസന്ദേശവും: കുടുങ്ങിയത് അസിസ്റ്റന്‍റ് പ്രഫസർ
പരുക്കേറ്റു പ്ലാസ്റ്റർ ഇട്ടപ്പോൾ മിനിറ്റുകൾക്കകം സിപിഎം അനുകൂല സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ അഭിനയമെന്നും നാടകമെന്നും പറഞ്ഞുള്ള അധിക്ഷേപ വർഷമായിരുന്നെന്നു രമ പറഞ്ഞു. കയ്യിലെ പ്ലാസ്റ്റർ വലതു കയ്യിലേക്കു മാറിയെന്നും പ്ലാസ്റ്റർ ഒട്ടിച്ചതു ഷാഫി പറമ്പിലാണെന്നും ഉൾപ്പെടെ നുണകൾ കൊണ്ടു ക്രൂരമായി വേട്ടയാടുകയായിരുന്നു. പത്തു വർഷത്തിനിടയിൽ ഇത് ആദ്യത്തെ അനുഭവമൊന്നുമല്ല. എന്നാൽ നിയമസഭയിൽ നിത്യേന കാണുന്ന ഒരാൾ ഈ അധിക്ഷേപ വർഷത്തിനു നേതൃത്വം നൽകിയതു വലിയ നിരാശ സൃഷ്ടിച്ചു.
പിറ്റേന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇത് ഏറ്റുപിടിച്ചു സൈബർ സംഘങ്ങൾക്കു പ്രോത്സാഹനം നൽകുകയുമായിരുന്നു. ഇന്നിപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം രണ്ടാമതും പ്ലാസ്റ്റർ ഇട്ടു. അല്ല ക്ഷമിക്കണം, നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്. നിങ്ങൾക്കു നിരാശ ഉണ്ടാക്കുന്നതാണെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാൻ കഴിയില്ലല്ലോ എന്നു രമ ഫെയ്സ്ബുക്കിൽ കുറിച്ചു.
English Summary: The X-Ray circulated in the name of KK Rema is fake, Hospital confirmed, says the MLA