അനുമോളുടെ മൃതദേഹം പുതപ്പിനുള്ളിൽ 3 ദിവസം; അവസാന സന്ദേശം മസ്ക്കത്തിലേക്ക്

HIGHLIGHTS
  • കട്ടിലിനടിയിൽ അഴുകിത്തുടങ്ങിയ നിലയിൽ മൃതദേഹം
  • പ്രാഥമിക പരിശോധനയിൽ മരണകാരണം കണ്ടെത്താനായില്ല
anumol-murder-10
(1) അനുമോൾ (2) പേഴുംകണ്ടത്ത് വീടിനുള്ളിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ യുവതിയുടെ ഇൻക്വസ്റ്റ് നടപടികൾ പൊലീസ് ആരംഭിച്ചപ്പോൾ വീടിനു പുറത്തിരുന്നു പൊട്ടിക്കരയുന്ന അമ്മയെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നവർ.
SHARE

കാഞ്ചിയാർ ∙ ഒൻപത് സെന്റ് സ്ഥലത്ത് രണ്ടു വീടുകൾക്കു നടുവിലുള്ള വീട്ടിൽ യുവതിയെ കൊലപ്പെടുത്തി പുതപ്പിനുള്ളിൽ പൊതിഞ്ഞ് കട്ടിലിന് അടിയിൽ വച്ചിരുന്നിട്ടും പുറംലോകമറിഞ്ഞത് മൂന്നു ദിവസത്തിനുശേഷം. കാഞ്ചിയാർ പള്ളിക്കവല-പേഴുംകവല റൂട്ടിൽ നിന്ന് കോൺക്രീറ്റ് റോഡിലൂടെ ഏതാനും മീറ്റർ ദൂരം കുത്തനെയുള്ള കയറ്റം കയറിയെത്തിയശേഷം ചെറിയൊരു ഇറക്കം ഇറങ്ങിയെത്തുന്ന ഭാഗത്തുള്ള വീട്ടിലാണ് വിജേഷും ഭാര്യ അനുമോളും മകളും അടങ്ങുന്ന കുടുംബം രണ്ടുവർഷമായി താമസിക്കുന്നത്.

ഇവരുടെ വീടിനോടു തൊട്ടുചേർന്ന് രണ്ടു വീടുകൾ ഉണ്ടെങ്കിലും മരണം നടന്ന വിവരം ഈ രണ്ടു വീടുകളിൽ ഉള്ളവരും അറിഞ്ഞത് അനുമോളുടെ ബന്ധുക്കൾ എത്തി മൃതദേഹം കണ്ടെത്തിയശേഷം മാത്രമാണ്. പള്ളിക്കവലയിലെ എഫ്‌സി കോൺവന്റ് ജ്യോതി നഴ്‌സറി സ്‌കൂളിലെ അധ്യാപികയായ അനുമോൾ സഹപ്രവർത്തകർക്കും കുട്ടികൾക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു. 18ന് നടന്ന വാർഷികാഘോഷത്തിനായുള്ള ഒരുക്കങ്ങൾക്ക് മുൻനിരയിൽ അനുമോൾ ഉണ്ടായിരുന്നു. ഭാര്യയും ഭർത്താവും തമ്മിൽ വീട്ടിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നെങ്കിലും കാര്യമായ വഴക്കുകൾ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 

anumol-murder-11
വീടിന്റെ ജനൽ തുറന്നപ്പോൾ തടിച്ചുകൂടിയവർ.

21ന് വൈകിട്ട് ആറരയോടെ വീടിന്റെ കിടപ്പുമുറിയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ഇന്നലെ രാവിലെ 9.30നാണു സബ് കലക്ടർ അരുൺ എസ്.നായരുടെ സാന്നിധ്യത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോൻ, എസ്എച്ച്ഒ വിശാൽ ജോൺസൺ, പ്രിൻസിപ്പൽ എസ്ഐ കെ.ദിലീപ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. 

വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പുതപ്പിൽ പൊതിഞ്ഞ് കട്ടിലിന് അടിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകി ജീർണിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു വിലയിരുത്തൽ. ശരീരം അഴുകിത്തുടങ്ങിയതിനാൽ മരണം സംഭവിച്ചത് എങ്ങനെയാണെന്ന് കൃത്യമായി കണ്ടെത്താൻ പ്രാഥമിക തെളിവെടുപ്പിൽ സാധിച്ചില്ല. ഉച്ചയോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

അവസാന സന്ദേശം മസ്ക്കത്തിലേക്ക്

മസ്‌ക്കത്തിലുള്ള പിതൃസഹോദരി സലോമിക്കു വാട്‌സാപ്പിൽ അയച്ച ശബ്ദ സന്ദേശമാണ് അനുമോളുടേതായി അവസാനമായി ബന്ധുക്കൾക്കു ലഭിച്ച വിവരം. 17നു രാത്രി എട്ടോടെയായിരുന്നു ആ സന്ദേശം. മദ്യപിച്ചെത്തിയ ഭർത്താവ് മോശമായ രീതിയിൽ സംസാരിക്കുകയാണെന്നായിരുന്നു സന്ദേശം. 

ഫിലോമിനയെ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാര്‍

കാഞ്ചിയാർ ∙ ''എന്റെ കുഞ്ഞ്, പൈങ്കിളി പോലായിരുന്നില്ലേ. എങ്ങനെ നടന്ന കുഞ്ഞാ, കൊന്നുകളഞ്ഞില്ലേ''. - അനുമോളുടെ ഇൻക്വസ്റ്റ് നടപടികൾ വീടിനുള്ളിൽ നടക്കുമ്പോൾ പുറത്തിരുന്നു വിലപിക്കുന്ന അമ്മ ഫിലോമിനയെ ആശ്വസിപ്പിക്കാൻ ഒപ്പം നിന്നവർക്ക് വാക്കുകൾ ഇല്ലായിരുന്നു.

English Summary: Anumol dead body found after three days

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS