ചിന്നക്കനാലിൽ ചുറ്റിത്തിരിയുന്നത് ചക്കക്കൊമ്പൻ, മുറിവാലൻ, പിടിയാനകൾ
Mail This Article
രാജകുമാരി ∙ അരിക്കൊമ്പനെ പിടികൂടാൻ സർവസജ്ജമായി വനം വകുപ്പ് കെണിയൊരുക്കി കാത്തിരിക്കുമ്പോൾ ചിന്നക്കനാൽ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ വേറെയും കാട്ടാനകൾ ചുറ്റിത്തിരിയുകയാണ്.
ചക്കക്കൊമ്പൻ
ചക്ക തിന്നാൻ വേണ്ടി മാത്രം പുരയിടങ്ങളിൽ കയറിയിറങ്ങുന്ന ഒറ്റയാൻ. തുമ്പിക്കൈ എത്തുന്ന ഉയരത്തിലാണു ചക്ക എങ്കിൽ പ്ലാവ് രക്ഷപ്പെട്ടു. അല്ലെങ്കിൽ വലിയ പ്ലാവുകൾ വരെ ചക്കക്കൊമ്പൻ കുത്തി മറിച്ചിടും. ഇവനെ പേടിച്ച് പ്ലാവുകളിൽ വിരിഞ്ഞു വരുന്ന ചക്ക വെട്ടിക്കളയുകയാണു നാട്ടുകാർ. കഴിഞ്ഞ ദിവസം ആനയിറങ്കൽ ജലാശയം നീന്തിക്കടന്ന് സിമന്റ്പാലത്തു കുങ്കിയാന വിക്രമിനെ തളച്ചിരിക്കുന്ന സ്ഥലത്തെത്തി ചക്കക്കൊമ്പൻ.
മുറിവാലൻ കൊമ്പൻ
ചിന്നക്കനാൽ, മൂലത്തുറ മേഖലകളിൽ ചുറ്റിത്തിരിയുന്ന ഒറ്റയാൻ. ഏതാനും ആഴ്ചകളായി മുറിവാലൻ എവിടെയെന്നറിയില്ലെന്നു നാട്ടുകാർ പറയുന്നു. അരിക്കൊമ്പനുള്ള സ്ഥലത്തേക്കു മുറിവാലൻ കൊമ്പൻ വരാറില്ല. അരിക്കൊമ്പനെ പേടിയാണെന്നു പറയുന്നു. ആളുകളെ കുത്തിക്കൊല്ലുകയും വീടുകൾ തകർക്കുകയും വാഹനങ്ങൾ കുത്തി മറിക്കുകയും ചെയ്തിട്ടുണ്ട്.
പിടിയാനക്കൂട്ടം
പെരിയകനാൽ പിപികെ എസ്റ്റേറ്റിനു സമീപം 10 പിടിയാനകളുടെ കൂട്ടവും കഴിഞ്ഞ ദിവസം വനംവകുപ്പ് വാച്ചർമാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഒറ്റയാന്മാരെ ഭയന്നു കാടിറങ്ങിയ പിടിയാനക്കൂട്ടമാണിതെന്നു നാട്ടുകാർ പറയുന്നു. അരിക്കൊമ്പനും ഇവരുടെ കൂട്ടത്തിലുണ്ട്. മദപ്പാടിന്റെ ലക്ഷണമുള്ളതു കൊണ്ടു മാത്രമാണ് അരിക്കൊമ്പൻ ഇൗ കൂട്ടത്തോടൊപ്പം ചേർന്നത്. പിടിയാനക്കൂട്ടത്തിൽ ഒരാന രണ്ടു വർഷം മുൻപു ചിന്നക്കനാൽ 301 കോളനിക്കുക് സമീപം വൈദ്യുതാഘാതമേറ്റ് ചരിഞ്ഞിരുന്നു. ആനയുടെ ജഡത്തിനു സമീപത്തു നിന്നു മാറാതെനിന്ന ഒരു വയസ്സുള്ള കുട്ടിയാനയെ മറ്റു പിടിയാനകൾ ഏറെ പണിപ്പെട്ടാണു കൂട്ടിക്കൊണ്ടു പോയത്. തള്ളയാനയായിരുന്നു ചരിഞ്ഞത്.
English Summary : Three another elephants presence in Chinnakkanal