പെരിന്തൽമണ്ണ ∙ കെഎസ്ആർടിസി മുൻ ജീവനക്കാരൻ ജീവനൊടുക്കിയത് പെൻഷൻ വൈകുന്നതിന്റെ മനോവിഷയം മൂലമാണെന്ന് ഭാര്യ നൽകിയ മൊഴികൂടി പൊലീസ് എഫ്‌ഐആറിനൊപ്പം ചേർക്കും. ഇതുകൂടി കൂട്ടിച്ചേർത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആദ്യം മൊഴി രേഖപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പെരിന്തൽമണ്ണ പുത്തൂർ വീട്ടിൽ രാമനെ (78) തിങ്കളാഴ്‌ചയാണ് വീടിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്ന ദിവസവും തലേ ദിവസങ്ങളിലും പെൻഷൻ ലഭിക്കാത്തതു മൂലമുള്ള ആശങ്കയും പ്രയാസങ്ങളും രാമൻ ചില സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നതായി പറയുന്നു.
മരണ സമയത്ത് ലഭ്യമായ ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായമായതിന്റെയും അസുഖങ്ങളുടെയും മനോവിഷമം മൂലമാണ് ജീവനൊടുക്കിയത് എന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് വ്യാഴാഴ്‌ച രാമന്റെ ഭാര്യ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയത്. പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ ഇത് സംബന്ധിച്ച് അന്തിമ റിപ്പോർട്ട് തയാറാക്കൂ എന്നും പൊലീസ് പറഞ്ഞു. അതേസമയം, ഇന്നലെയും കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് കഴിഞ്ഞ മാസത്തെ പെൻഷൻ ലഭിച്ചില്ല.
English Summary: Suicide of retired KSRTC employee due to pension delay- follow up