ADVERTISEMENT

കോഴിക്കോട്∙ മാലിന്യത്തിൽ നിന്നു വൈദ്യുതി (വേസ്റ്റ് ടു എനർജി) ഉൽപാദിപ്പിക്കാൻ കൊച്ചിയിലും കോഴിക്കോട്ടും സ്ഥാപിക്കാനിരുന്ന പ്ലാന്റുകളുടെ ഭാവി അനിശ്ചിതത്വത്തിൽ. പദ്ധതിക്കു ടെൻഡർ നേടിയ സോണ്ട ഇൻഫ്രാടെക്കിനൊപ്പം കൺസോർഷ്യത്തിലുള്ള ജർമൻ കമ്പനിയായ ബോവർ ജിഎംബിഎച്ച് പ്രതിനിധികൾ സോണ്ടയ്ക്കെതിരെ രംഗത്തു വന്നതോടെയാണു പദ്ധതി ആശങ്കയിലായത്. വിദേശത്തു മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ പ്രവൃത്തിപരിചയം കൂടി ഉൾപ്പെടുത്തിയാണ് കോഴിക്കോട്ടും കൊച്ചിയിലും  250 കോടിയിലേറെ രൂപ ചെലവു വരുന്ന പ്ലാന്റുകൾ നിർമിക്കാൻ ടെൻഡർ നൽകിയത്. എന്നാൽ സോണ്ട ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻപിള്ളയുമായി സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും സോണ്ടയ്ക്കെതിരെ ബെംഗളൂരു പൊലീസിൽ കേസ് നൽകിയതായും ജർമൻ കമ്പനി പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു. സോണ്ട ഇൻഫ്രാടെക്കുമായി യോജിച്ചു മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നാണു കമ്പനി പ്രതിനിധികൾ നൽകുന്ന വിവരം. 

പദ്ധതിയിൽ ഒപ്പുവച്ച കൺസോർഷ്യത്തിൽ  നിന്ന് ഒരു കമ്പനി പിൻമാറുമ്പോൾ കൺസോർഷ്യത്തിന്റെ നിയമസാധുത തന്നെ ഇല്ലാതാകും. പദ്ധതി നടപ്പാക്കാൻ വീണ്ടും ടെൻഡർ വിളിക്കേണ്ടി വരും.  

‌അതേസമയം, പദ്ധതിയിൽ നിന്നു പിൻമാറുന്നതായി ജർമൻ കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) വ്യക്തമാക്കി.  കെഎസ്ഐഡിസിയാണ് ടെൻഡർ നടപടികളിലൂടെ കൺസോർഷ്യത്തെ തിരഞ്ഞെടുത്തത്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും തീരുമാനിച്ചത് സർക്കാരാണ്. നിലവിലെ കമ്പനി പിൻമാറിയാൽ എന്തു ചെയ്യണം എന്നതു സംബന്ധിച്ചു സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കെഎസ്ഐഡിസി അധികൃതർ വ്യക്തമാക്കി.

 

 

സോണ്ട കരാർ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട്: സുരേന്ദ്രൻ

തിരുവനന്തപുരം ∙ ബ്രഹ്മപുരം മാലിന്യ നിർമാർജന പ്ലാന്റുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുമായി സോണ്ട കമ്പനി വിദേശത്തു ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണു കമ്പനിക്കു കരാർ കൊടുത്തതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിനു ശേഷമാണു കേരളത്തിലെ കോർപറേഷനുകളിൽ ഈ കമ്പനിക്കു കരാർ ലഭിച്ചത്. കോൺഗ്രസ് നേതാക്കൾക്കും ഈ ഇടപാടിൽ പങ്കുണ്ട്. 

 ബ്രഹ്മപുരം സംഭവത്തിനു ദേശീയ ശ്രദ്ധ ലഭിച്ചാൽ അഴിമതി രാജ്യം ചർച്ച ചെയ്യുമെന്നു മുഖ്യമന്ത്രി ഭയന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

 

English Summary: Waste to energy plant Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com