ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് ചികിത്സാ രീതികളെ അട്ടിമറിക്കുന്ന തരത്തിൽ വ്യവസ്ഥകൾ ഉൾപ്പെടുത്തിയതിനെതിരെ ഡോക്ടർമാർ രംഗത്ത്. ബില്ലിൽ ഒപ്പിടരുതെന്ന് ഗവർണറോട് ആവശ്യപ്പെടാനും ഹൈക്കോടതിയെ സമീപിക്കാനും ആലോചനകൾ ആരംഭിച്ചു. ബില്ലിൽ ആയുഷ് എന്ന വാക്കുപോലും ഉപയോഗിച്ചിട്ടില്ല. പകർച്ച വ്യാധികൾ ബാധിക്കുന്നവർക്കു രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം മോഡേ‍ൻ മെഡിസിൻ (അലോപ്പതി) ഡോക്ടർമാർക്കു നൽകുമെന്നാണു ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ വ്യവസ്ഥ ചെയ്തിരുന്നത്. ബില്ലിന്റെ സിലക്ട് കമ്മിറ്റിയിലെ പ്രതിപക്ഷാംഗങ്ങളുടെ ശക്തമായ വിയോജിപ്പും ആയുർവേദം, ഹോമിയോ ഡോക്ടർമാരുടെ പ്രതിഷേധവും കാരണം ആരോഗ്യവകുപ്പിനു പിൻവാങ്ങേണ്ടിവന്നു. ഒടുവിൽ റജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാർക്കെല്ലാം രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി.

ആയുഷ് വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർത്ത ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അലോപ്പതി ഡോക്ടർമാരുടെ അനുബന്ധ സംഘടനകളും ഭേദഗതിയെ എതിർത്തില്ല. അതിന്റെ സാഹചര്യം പരിശോധിച്ചപ്പോഴാണു രോഗമുക്തി സർട്ടിഫിക്കറ്റിനപ്പുറം അലോപ്പതിക്കാർക്കു സർവത്ര മേൽക്കൈ ലഭിക്കുന്നതാണു ബില്ലിലെ വ്യവസ്ഥകളെന്ന് ആയുഷ് ഡോക്ടർമാർ തിരിച്ചറിയുന്നത്.

നിയമം നടപ്പാക്കാനുള്ള ചുമതല സംസ്ഥാന, ജില്ല, തദ്ദേശ അടിസ്ഥാനത്തിൽ നിയമിക്കുന്ന പബ്ലിക് ഹെൽത്ത് ഓഫിസർമാർക്കാണ്. അലോപ്പതി ഡോക്ടർമാർ മാത്രമായിരിക്കും പിഎച്ച്ഒമാർ. സർക്കാർ വിജ്ഞാപനം ചെയ്യുന്ന പകർച്ച വ്യാധികൾ ഏതു സിസ്റ്റത്തിലെ ഡോക്ടർക്കും ചികിത്സിക്കാം. ഭേദമായാൽ ആ ഡോക്ടർക്കു തന്നെ രോഗമുക്തി സർട്ടിഫിക്കറ്റും നൽകാം. എന്നാൽ രോഗിയെ ഏതു സിസ്റ്റത്തിൽ ചികിത്സിക്കണം, ഏത് ആശുപത്രിയിൽ പ്രവേശിപ്പിക്കണം എന്നതുൾപ്പെടെ എല്ലാ കാര്യങ്ങളും പിഎച്ച്ഒമാരാണു തീരുമാനിക്കുന്നത്. ആയുർവേദം, ഹോമിയോ സ്ഥാപനങ്ങളിൽ ചികിത്സയിൽ കഴിയുന്നവരെ അലോപ്പതി ആശുപത്രിയിലേക്കു മാറ്റാൻ ബിൽ പരോക്ഷമായി അവസരം നൽകുന്നുണ്ട്.

നിയമം നടപ്പാക്കാനുള്ള ത്രിതല സമിതികളിലെല്ലാം അലോപ്പതിയുടെ ആരോഗ്യ ഡയറക്ടർ, ജില്ല മെഡിക്കൽ ഓഫിസർ, പ്രദേശിക മെഡിക്കൽ ഓഫിസർ എന്നിവരാണ് മെമ്പർ സെക്രട്ടറിമാർ. സംസ്ഥാന സമിതിയിൽ ആരോഗ്യ സെക്രട്ടറിയെ ഉൾപ്പെടുത്തുകയും ആയുഷ് സെക്രട്ടറി ഒഴിവാക്കുകയും ചെയ്തു.

ജില്ലാ സമിതികളിൽ അവിടത്തെ അലോപ്പതി മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആയുർവേദ, ഹോമിയോ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർക്ക് യാതൊരു പങ്കാളിത്തവുമില്ല. ഈ സമിതിയിൽ വെറ്ററിനറി, കൃഷി, ക്ഷീര വകുപ്പുകളിലെ ജില്ലാ ഓഫിസർമാർക്കൊപ്പം ജില്ല ആയുർവേദം, ഹോമിയോ മെഡിക്കൽ ഓഫിസർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നു മാത്രം.

English Summary: Ayush doctors against public health bill issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com