ADVERTISEMENT

കണ്ണൂർ ∙ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ 3 പ്രതികൾ കുറ്റക്കാരെന്നു കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി കണ്ടെത്തി. 88ാം പ്രതി ചാലാട് പന്നേൻപാറ ചാത്തോത്ത് ഹൗസിൽ സി.ദീപക്, 80ാം പ്രതി സി.ഒ.ടി.നസീർ, 99ാം പ്രതി ബിജു പറമ്പത്ത് എന്നിവരെയാണു അസി. സെഷൻസ് ജഡ്ജി രാജീവൻ വാച്ചാൽ കുറ്റക്കാരെന്നു കണ്ടെത്തിയത്. ഗൂഢാലോചനയും വധശ്രമവും തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. ദീപക്കിന് 3 വർഷം തടവും 10, 000 രൂപ പിഴയും നസീറിനും ബിജുവിനും 2 വർഷം വീതം തടവും 10,000 രൂപ പിഴയുമാണു ശിക്ഷ. 

 പൊതുമുതൽ നശിപ്പിക്കുന്നതിന് എതിരെയുള്ള നിയമ പ്രകാരമാണു 3 പേരെയും കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ഇതിനു പുറമേ, ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞു പരുക്കേൽപിച്ച സി.ദീപക് അപകടകരമായ ആയുധങ്ങളുപയോഗിച്ചു ബോധപൂർവം പരുക്കേൽപിക്കൽ എന്ന കുറ്റം ചെയ്തതായും കോടതി കണ്ടെത്തി. 

 2013 ഒക്ടോബർ 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സോളർ കേസ് വിവാദങ്ങൾക്കിടെ, സംസ്ഥാന പൊലീസ് കായികമേളയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞും മറ്റും വധിക്കാൻ ശ്രമിച്ചെന്നാണു കേസ്. ഉമ്മൻചാണ്ടിയുടെ നെറ്റിയിലും നെഞ്ചിലുമാണു പരുക്കേറ്റത്. 

 കേസിൽ ആകെ 114 പ്രതികളാണുള്ളത്. ഇതിൽ 4 പേർ മരിച്ചു. മുൻ എംഎൽഎമാരായ സി.കൃഷ്ണൻ, കെ.കെ.നാരായണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ബിജു കണ്ടക്കൈ തുടങ്ങിയ സിപിഎം നേതാക്കളടക്കമുള്ള 107 പ്രതികളെയാണു തെളിവില്ലാത്തതിനാൽ വിട്ടയച്ചത്.

 ബിജു പറമ്പത്ത് സിപിഎം ചെറുകുന്ന് എടത്തട്ട പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിയാണ്. സംഭവം നടക്കുമ്പോൾ സിപിഎം തലശ്ശേരി ലോക്കൽ സെക്രട്ടറിയായിരുന്ന സി.ഒ.ടി.നസീർ 2016ൽ സിപിഎം വിട്ടിരുന്നു. പിന്നീടു സിപിഎം പുറത്താക്കിയ സി.ദീപക് ലഹരി മരുന്ന് കേസിൽ ജയിലിൽ കഴിയുകയാണ്. കേസിൽ അഡീഷനൽ ഗവ. പ്ലീഡർ‌ ആൻഡ് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.രാജേന്ദ്രബാബുവും പ്രതികൾക്കു വേണ്ടി ബി.പി.ശശീന്ദ്രനും ഹാജരായി.

Content Highlights: Oommen Chandy, Kannur Sessions Court, Three Persons Covincted, Kannur News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com