കേസുകളിൽ തിരിച്ചടി; വിദഗ്ധ നിയമോപദേശത്തിനു ഗവർണർ
Mail This Article
തിരുവനന്തപുരം ∙ സർവകലാശാല കേസുകളിൽ രാജ്ഭവൻ വിദഗ്ധ നിയമോപദേശം തേടാനൊരുങ്ങുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകൾക്കു ഹൈക്കോടതിയിൽനിന്നു തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയതു റദ്ദാക്കിയതും സ്വന്തം നിലയ്ക്കു ഗവർണർ സേർച് കമ്മിറ്റി രൂപീകരിച്ചതു ചട്ടവിരുദ്ധമാണെന്നു കോടതി വ്യക്തമാക്കിയതും ഗവർണർക്കു വലിയ തിരിച്ചടിയാണ്.
ഈ സാഹചര്യത്തിൽ സർവകലാശാല കേസുകൾ നടത്തി പരിചയമുള്ള അഭിഭാഷകരുടെ സേവനം രാജ്ഭവൻ തേടുന്നുവെന്നാണു സൂചന. വിവിധ കേസുകളിൽ മേൽകോടതികളെ സമീപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കേരള സർവകലാശാലയിലെ 15 അംഗങ്ങളെ അയോഗ്യരാക്കിയ തീരുമാനം കോടതി റദ്ദാക്കിയതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകണമെന്ന് ഇതിനകം നിയമോപദേശം ലഭിച്ചിട്ടുണ്ട്. സിംഗിൾ ബെഞ്ച് ഉത്തരവിൽ പിഴവുകൾ ഉണ്ടെന്നു നിയമവിദഗ്ധരും രാജ്ഭവനും വിലയിരുത്തുന്നു. അപ്പീൽ സംബന്ധിച്ച തീരുമാനം ഇന്നോ നാളെയോ ഉണ്ടായേക്കും.
കേരള സർവകലാശാലയിൽ വിസിയെ കണ്ടെത്താനുള്ള സേർച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് തീരുമാനമെടുക്കാതെ ഇക്കാര്യം നീട്ടിക്കൊണ്ടുപോയി. ഈ സാഹചര്യത്തിലാണു ചാൻസലർ കൂടിയായ ഗവർണർ സെനറ്റ് അംഗങ്ങളെ പിൻവലിച്ചത്.
സർക്കാരും ഗവർണറും തമ്മിലുള്ള പോരാട്ടം ഇതിനകം സർവകലാശാലകളിൽ വലിയ തോതിൽ ഭരണ സ്തംഭനത്തിന് ഇടയാക്കിയിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകളിലും ഒപ്പിടാതെ ഗവർണറുടെ തീരുമാനം അനിശ്ചിതമായി നീളുകയാണ്.
English Summary: Governor to seek more legal advice on University Cases