ADVERTISEMENT

കൊച്ചി ∙  ബ്രഹ്മപുരം തീപിടിത്ത കേസിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ ഇന്നു സർക്കാരിനു സമർപ്പിക്കും. ഈ മാസം രണ്ടിനുണ്ടായ തീപിടിത്തത്തിനു പിന്നിൽ സ്വാഭാവിക കാരണങ്ങളാണെന്നും അട്ടിമറിയില്ലെന്നുമാണാ അന്വേഷണത്തിന്റെ കണ്ടെത്തൽ എന്നറിയുന്നു. സംസ്ഥാന പൊലീസ് മേധാവി മുഖേന ചീഫ് സെക്രട്ടറിക്കാണു റിപ്പോർട്ട് നൽകുക.  

പ്ലാന്റിലെ സിസിടിവി ദൃശ്യങ്ങൾ, സംഭവസ്ഥലത്തുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി, ബ്രഹ്മപുരത്തും പരിസരത്തുമുണ്ടായിരുന്നവരുടെ ഫോൺ കോൾ വിശദാംശങ്ങൾ ഉൾപ്പെടെ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്‌ത പൊലീസ് അൻപതോളം പേരെ ചോദ്യം ചെയ്തിരുന്നു. തീപിടിച്ച ദിവസം ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തെയും പരിസരത്തെയും ഉപഗ്രഹദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണു പൊലീസ് അന്വേഷണം പൂർത്തിയാക്കിയത്.

ബ്രഹ്മപുരത്തെ മാലിന്യക്കൂനകൾക്കു തീപിടിക്കാൻ വേണ്ട സ്വാഭാവിക സാഹചര്യങ്ങളെല്ലാം അവിടെയുണ്ടെന്നും തീപടർന്നു കത്തുന്നതു വേഗത്തിലാക്കാൻ സഹായിക്കുന്ന ചതുപ്പുവാതകങ്ങളാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യനിർമിതമാണു തീയെങ്കിൽ വീണ്ടും ഉണ്ടാകാൻ ഇടയില്ല എന്ന നിഗമനത്തിലാണു പൊലീസ് അന്വേഷണം എത്തിയതെന്നാണു വിവരം. ഇന്നലെ വീണ്ടും ബ്രഹ്മപുരത്തു തീപിടിച്ചതു സ്വാഭാവിക കാരണങ്ങളാൽ തീയുണ്ടാകാം എന്ന തങ്ങളുടെ കണ്ടെത്തലിനെ ശരിവയ്ക്കുന്നതായും പൊലീസ് കരുതുന്നു. തൃക്കാക്കര എസിപി പി.വി. ബേബിയുടെ നേതൃത്വത്തിലാണു കേസ് അന്വേഷണം നടത്തിയത്. സംഭവത്തിൽ ഇൻഫോ പാർക്ക് പൊലീസാണു കേസ് എടുത്തിരിക്കുന്നത്.

സോണ്ട കമ്പനിക്കെതിരെ നാട്ടുകാർ

∙ ബ്രഹ്മപുരത്ത് ഇന്നലെ തീപിടിത്തമുണ്ടായതിനു പിന്നാലെ, ബയോമൈനിങ്ങിനു കരാറെടുത്ത സോണ്ട ഇൻഫ്രാടെക് കമ്പനിക്കെതിരെ ആരോപണവുമായി നാട്ടുകാർ. സോണ്ട പ്രതിനിധികളും കരാറുകാരും കഴിഞ്ഞ ദിവസം ബ്രഹ്മപുരത്തു സന്ദർശിച്ചെന്നും അവർ എന്തിനാണു ബ്രഹ്മപുരത്തു വന്നതെന്ന കാര്യം അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary: Initial investigation report on brahamapuram waste plant fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com