നികുതി കുടിശിക: ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ നികുതി കുടിശിക തീർപ്പാക്കാനുള്ള ആംനെസ്റ്റി ഓപ്ഷൻ അപേക്ഷ സെയിൽസ് ടാക്സ് അധികൃതർ തള്ളിയതു ചോദ്യംചെയ്തുള്ള പരാതി ലോകായുക്തയ്ക്കു പരിഗണിക്കാൻ അധികാരമില്ലെന്നു ഹൈക്കോടതി വിധിച്ചു. സെയിൽസ് ടാക്സ് ഓഫിസർമാർ ആംനെസ്റ്റി ആനുകൂല്യത്തിനുള്ള ക്ലെയിമുകൾ പരിഗണിച്ചു തീർപ്പാക്കുന്നത് അർധ ജുഡീഷ്യൽ സ്വഭാവമുള്ള നടപടിയാണ്.
ആംനെസ്റ്റി ഓപ്ഷൻ അപേക്ഷ തളളിയതിനെതിരെ സ്വകാര്യ കമ്പനി ഡയറക്ടർമാർ ലോകായുക്തയിൽ നിന്ന് അനുകൂല വിധി നേടിയതു ചോദ്യംചെയ്ത് സർക്കാരിനു വേണ്ടി റവന്യു, നികുതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറിമാർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അനുവദിച്ചു. ഭരണ കാര്യങ്ങളിലുള്ള അന്യായവും അകാരണവും വിവേചനപരവുമായ നടപടികളാണു ലോകായുക്തയ്ക്കു പരിഗണിക്കാവുന്ന ദുർഭരണത്തിന്റെ ഗണത്തിൽ പെടുന്നത്. ഈ കേസിലേത് ദുർഭരണത്തിന്റെ ഫലമായുണ്ടായ പരാതിയുടെ ഗണത്തിൽ പെടില്ലെന്നും ലോകായുക്തയ്ക്കു മുന്നിൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. പരാതിയുണ്ടെങ്കിൽ കെജിഎസ്ടി, റവന്യു റിക്കവറി നിയമങ്ങളിൽ പറയുന്ന പരിഹാര മാർഗങ്ങൾ തേടുകയോ ഉചിതമായ കേസുകളിൽ ഹൈക്കോടതിയെ സമീപിക്കുകയോ ചെയ്യാമെന്നും വ്യക്തമാക്കി.
English Summary : Lokayuktha have no power in tax arrear orders High Court