7 ജില്ലകളിൽ കൂടി സൂക്ഷ്മ ജലസേചന പദ്ധതികൾ
Mail This Article
തിരുവനന്തപുരം ∙ പാലക്കാട് ചിറ്റൂരിൽ വിജയകരമായി നടപ്പാക്കിയ സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതികൾ 7 ജില്ലകളിൽ കൂടി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. ‘കെ.എം.മാണി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പ്രോജക്ട്’ എന്ന പേരിലുള്ള പദ്ധതിക്ക് 22.28 കോടി രൂപയാണു ചെലവ്. പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്ചർ ഡവലപ്‌മെന്റ് കോർപറേഷൻ (കെഐഐഡിസി) മുഖേനയാണു പദ്ധതി നടപ്പാക്കുക.
ഓരോ വിളയ്ക്കും ഒരു ദിവസം ആവശ്യമായ വെള്ളവും വളവും വിനിമയ നഷ്ടം കൂടാതെ വിളകളുടെ വേരുപടലങ്ങളിലേക്കു നേരിട്ട് എത്തിക്കുകയാണു സൂക്ഷ്മ ജലസേചനത്തിലൂടെ ചെയ്യുന്നത്. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത ഗുണഭോക്താക്കളായ കർഷകരുടെ സമിതിക്കാണു പദ്ധതി നടത്തിപ്പിന്റെ ചുമതല. കാർഷികവിളകൾക്ക് ആവശ്യമായ വെള്ളത്തിന്റെ അളവു പകുതിയിലേറെ കുറയ്ക്കാനും വിളവ് 50% മുതൽ 200% വരെ ഉയർത്താനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.
നടപ്പാക്കുന്ന സ്ഥലങ്ങൾ
പഴയന്നൂർ (തൃശൂർ)
അയ്യൻകാവ്- വളയംകുണ്ട്- പയനിക്കര (കാസർകോട്)
താളൂർ പാടശേഖരം (വയനാട്)
കൂട്ടിത്താനാൽ (എറണാകുളം)
ഗുരുനാഥൻമണ്ണ്- കുന്നം (പത്തനംതിട്ട)
വണ്ടൻമേട്– പാറക്കടവ്-നെല്ലിപ്പാറ (ഇടുക്കി)
കാഞ്ഞിരമൂഴി (കോഴിക്കോട്)
English Summary: Nano irrigation project