മഅദനിയുടെ ജാമ്യം: വിചാരണ പൂർത്തിയായെങ്കിൽ ഇളവു നൽകേണ്ടിവരുമെന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ ജാമ്യവ്യവസ്ഥയിൽ ഇളവു തേടി പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി നൽകിയ അപേക്ഷ അനുവദിക്കാവുന്നതല്ലേയെന്നു സുപ്രീം കോടതി ചോദിച്ചു. ബെംഗളൂരു സ്ഫോടനക്കേസിലെ വിചാരണ പൂർത്തിയായ സാഹചര്യത്തിൽ കേരളത്തിലേക്കു മടങ്ങാൻ അനുവദിക്കണമെന്നാണു മഅദനിയുടെ ആവശ്യം. വിചാരണ പൂർത്തിയാല്ലെന്നു ചൂണ്ടിക്കാട്ടി 2021 ൽ കോടതി ഈ ആവശ്യം നിരാകരിച്ചതാണ്.
വിചാരണ പൂർത്തിയാകുകയും ജാമ്യവ്യവസ്ഥകൾ പാലിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇളവു നൽകേണ്ടി വരുമെന്ന് ജഡ്ജിമാരായ അജയ് രസ്തോഗി, ബേല എസ്. ത്രിവേദി എന്നിവർ സൂചിപ്പിച്ചു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ കർണാടക സർക്കാരിനോടു നിർദേശിച്ചു. ഹർജി 13ന് മാറ്റി. ആവശ്യം അംഗീകരിക്കുന്നതിനെ കർണാടക സർക്കാർ എതിർത്തു. കർണാടകയിൽ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ കേസ് നീട്ടിവയ്ക്കണമെന്ന വാദം സർക്കാർ ഉന്നയിച്ചതിനെ കോടതി വിമർശിച്ചു.
ആരോഗ്യം മോശമാണെന്നും ഓർമക്കുറവും കാഴ്ച പ്രശ്നങ്ങളുണ്ടെന്നും ചികിത്സയ്ക്കായി കേരളത്തിലേക്കു പോകാനും അവിടെ തങ്ങാനും അനുവദിക്കണമെന്നുമാണ് അപേക്ഷയിലുള്ളത്. 12 വർഷം ജയിലിലും 8 വർഷം ഉപാധികളോടെ ജാമ്യത്തിലും കഴിഞ്ഞതുൾപ്പെടെയുള്ള സാഹചര്യങ്ങൾ അഭിഭാഷകരായ കപിൽ സിബലും ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടി.
English Summary: Supreme Court of India On Abdul Nasser Madani