വനിതാ നേതാക്കളെ അധിക്ഷേപിച്ചു; കെ.സുരേന്ദ്രനെതിരെ പരാതി
Mail This Article
തൃശൂർ / തിരുവനന്തപുരം ∙ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തിയ പരാമർശം വിവാദമായി. ജി 20 ഉച്ചകോടിയുടെ ഭാഗമായി തൃശൂരിൽ സംഘടിപ്പിക്കുന്ന സ്ത്രീശക്തി സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുമ്പോഴാണു സിപിഎം വനിതാനേതാക്കളെക്കുറിച്ചു അധിക്ഷേപകരമായ പരാമർശം നടത്തിയത്.
‘മാർക്സിസ്റ്റ് പാർട്ടിയിലെ വനിതാ നേതാക്കന്മാരെല്ലാം തടിച്ചു കൊഴുത്തു നല്ല... കാശ് അടിച്ചുമാറ്റി തടിച്ചു കൊഴുത്ത് അങ്ങനെ പൂതനകളായവർ... കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്’– സുരേന്ദ്രൻ പറഞ്ഞു. മഹിളാമോർച്ച അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ വേദിയിൽ മുതിർന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ഉള്ളപ്പോഴായിരുന്നു പരാമർശം.
കെ.സുരേന്ദ്രനെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. സ്ത്രീകളോടുള്ള സംഘപരിവാറിന്റെ കാഴ്ചപ്പാടിന്റെയും മനോഭാവത്തിന്റെയും പ്രതിഫലനമാണ് സുരേന്ദ്രന്റെ വാക്കുകളിൽ പ്രകടമായതെന്നും സനോജ് പറഞ്ഞു. സുരേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്.നായർ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നൽകി.
വനിതാ നേതാക്കൾക്കെതിരെ കെ.സുരേന്ദ്രൻ നടത്തിയ സഭ്യേതര പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. സുരേന്ദ്രനെതിരെ സിപിഎം പരാതി നൽകിയില്ലെങ്കിൽ കോൺഗ്രസ് അതു ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.
English Summary: Case registered against K Surendran in his misogynistic statement