പുനഃസംഘടനയ്ക്കു വീണ്ടും ജീവൻ വയ്പിക്കാൻ കോൺഗ്രസ്
Mail This Article
തിരുവനന്തപുരം ∙ കോൺഗ്രസിലെ മന്ദീഭവിച്ച പുനഃസംഘടനാ ചർച്ചകൾക്കു പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള നേതാക്കളുടെ വരവോടെ ജീവൻ വയ്ക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്. ഖർഗെയുടെ കൂടെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും നാളെ കേരളത്തിൽ എത്തുന്നുണ്ട്. സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കും താരിഖ് സമയം കണ്ടെത്തുമെന്ന കണക്കുകൂട്ടലിലാണു കേരള നേതാക്കൾ.
കെപിസിസിയുടെ നേതൃത്വത്തിൽ നടക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാനാണു ഖർഗെ എത്തുന്നത്. കോൺഗ്രസ് അധ്യക്ഷൻ ആയ ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ കേരള സന്ദർശനമാണ് ഇത്.
തർക്കങ്ങളെ തുടർന്ന് മുടന്തി നീങ്ങുകയായിരുന്ന പുനഃസംഘടനയ്ക്കു ഗതിവേഗം നൽകാൻ വേണ്ടി ഏഴംഗ സംസ്ഥാനതല ഉപസമിതിയെ കെപിസിസി നിയോഗിച്ചിരുന്നു. എന്നാൽ അതിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ അയോഗ്യത വൻ ചലനങ്ങൾ സൃഷ്ടിച്ചതോടെ സംഘടനാ പ്രശ്നങ്ങൾക്കു ഗൗരവം കൽപിക്കപ്പെട്ടില്ല. ഉപസമിതിയുടെ ഒരു യോഗം പോലും ഇതുവരെ ചേർന്നിട്ടുമില്ല. ഏപ്രിൽ പകുതിയോടെ എങ്കിലും പുതിയ ഡിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും വയ്ക്കണമെന്ന ആഗ്രഹത്തിലാണു കെപിസിസി. എന്നാൽ ഡിസിസികളിലെ നിലവിലെ ജംബോ കമ്മിറ്റികൾ വെട്ടിച്ചുരുക്കുന്നതു മിക്ക ജില്ലകളിലും തർക്കവിഷയമായി തുടരുകയാണ്.
English Summary : Congress to speedup organisation restructure