അരിക്കൊമ്പനെ പിടിക്കാൻ 9 സംഘങ്ങൾ; ഹൈക്കോടതി വിധി ഇന്ന്
Mail This Article
ചിന്നക്കനാൽ ∙ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാൻ വനം വകുപ്പ് ഒരുക്കിനിർത്തിയിരിക്കുന്നത് 9 ടീമുകളെ. ഇന്നത്തെ ഹൈക്കോടതി വിധി അനുകൂലമെങ്കിൽ നാളെ പുലർച്ചെ ദൗത്യം ആരംഭിക്കും. അരിക്കൊമ്പനെ പിടികൂടുന്നത് ഒഴിവാക്കി ജിഎസ്എം കോളർ ഘടിപ്പിക്കാനാണു കോടതി നിർദേശമെങ്കിൽ അതിനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. മൊബൈൽ സിം ഉപയോഗിച്ച് ആനയുടെ സഞ്ചാരപാത നിരീക്ഷിക്കുന്ന സംവിധാനമാണിത്.
പീപ്പിൾ ഫോർ അനിമൽസ് ട്രിവാൻഡ്രം ചാപ്റ്റർ, വോക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വൈസറി തുടങ്ങിയ സംഘടനകൾ നൽകിയ ഹർജിയെ തുടർന്നാണ് അരിക്കൊമ്പനെ പിടികൂടുന്നത് ഇന്നുവരെ വിലക്കിക്കൊണ്ടു ഹൈക്കോടതി ഉത്തരവിറക്കിയത്.
കേസ് ഇന്നു പരിഗണിക്കുമ്പോൾ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ കാട്ടാന ആക്രമണങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന രേഖകളും തെളിവുകളും വനം വകുപ്പ് കോടതിയിൽ സമർപ്പിക്കും. ഡീൻ കുര്യാക്കോസ് എംപി കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.
English Summary : Nine groups to catch elephant Arikkomban