ഈ തടവറയിൽ മുഴങ്ങുന്നു; കാലത്തിന്റെ സിംഹഗർജനം

HIGHLIGHTS
  • വൈക്കം സത്യഗ്രഹ ശതാബ്ദി: ധീരസ്മരണയായി പെരിയാർ
vaikom-sathyagraha-2
പഴയ പൊലീസ് സ്റ്റേഷൻ. ചിത്രം: മനോരമ
SHARE

വൈക്കം ∙ ഈ തടവറയ്ക്കുള്ളിൽ നിന്നു ചരിത്രം പുറത്തേക്കു നോക്കുന്നു. ‘കാലമേ കാണൂ...’ എന്നാണ് ആ നോട്ടത്തിന്റെ അർഥം. ഈ ഇരുമ്പഴിക്കുള്ളിൽ നിന്നാണു തോൽക്കാൻ മനസ്സില്ലെന്ന് ഇ.വി.രാമസ്വാമി നായ്ക്കർ ലോകത്തോടു വിളിച്ചു പറഞ്ഞത്. വൈക്കം സത്യഗ്രഹത്തിനു ശക്തി പകരാൻ തമിഴ്നാട്ടിൽ നിന്നെത്തിയ പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരുടെ ആവേശം നിറഞ്ഞ പ്രസംഗത്തിനു മുന്നിൽ അധികാരികൾ പതറി. അവർ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വൈക്കം പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലിടുകയായിരുന്നു. ഒന്നയഞ്ഞാൽ പൊലീസ് തന്നെ വിട്ടയയ്ക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷേ, തന്റെ കർമം അഹിംസയുടെ മാർഗത്തിൽ പോരാടാനുള്ളതാണെന്നു പെരിയാർ ഉറപ്പിച്ചു. ‘തിരുവിതാംകൂറുകാർ അവരുടെ സ്വാതന്ത്ര്യത്തെ കാത്തുരക്ഷിക്കണം. മഹാരാജാവിനും അദ്ദേഹത്തെ താങ്ങുന്ന ബ്രിട്ടിഷ് ഗവമെന്റിനും പീരങ്കികളും വിമാനങ്ങളും ഉണ്ട്. സത്യഗ്രഹികൾക്ക് അഹിംസ, സഹനം, ആത്മശക്തി എന്നീ ആയുധങ്ങൾ മാത്രമേയുള്ളൂ’ – അദ്ദേഹം പ്രസംഗിച്ചു. അന്നു രാമസ്വാമി നായ്ക്കരെ പാർപ്പിച്ച സെൽ, വൈക്കം പഴയ പൊലീസ് സ്റ്റേഷനിൽ ഇപ്പോഴുമുണ്ട്. 1902 ഏപ്രിലിലാണു വൈക്കത്ത് പൊലീസ് സ്റ്റേഷൻ നിർമിച്ചത്. 1924 ലാണു പെരിയാർ തടവുകാരനായി എത്തുന്നത്. അടുത്തകാലത്തു പുതിയ കെട്ടിടം നിർമിക്കുംവരെ ഇവിടം പൊലീസ് സ്റ്റേഷനായി തുടർന്നു.

vaikom-sathyagraha
വൈക്കം സത്യഗ്രഹ സമരത്തിൽ പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരെ അറസ്റ്റ് ചെയ്ത് തടവറയിലാക്കിയ വൈക്കത്തെ

ഇ.വി.രാമസ്വാമി നായ്ക്കരുടെടെ ജീവിതം അടിസ്ഥാനമാക്കി 2007ൽ പുറത്തിറങ്ങിയ സത്യരാജ് പ്രധാന വേഷത്തിലെത്തിയ ‘പെരിയാർ’ സിനിമയിൽ അദ്ദേഹം തടവറയിൽ കിടക്കുന്ന രംഗം ചിത്രീകരിച്ചത് ഈ സെല്ലിലാണ്.

വൈക്കം വീരർ

കോൺഗ്രസ് നേതാക്കളുടെ ക്ഷണപ്രകാരമാണ് വൈക്കം സത്യഗ്രഹത്തിനു ശക്തിപകരാൻ തമിഴ്നാട്ടിലെ ഈറോഡിൽ നിന്ന് ഇ.വി.രാമസ്വാമി നായ്ക്കർ എത്തിയത്. ബാരിസ്റ്റർ ജോർജ് ജോസഫാണ്  തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവായ അദ്ദേഹത്തിന് കത്തെഴുതിയത്. ഭാര്യ നാഗമ്മയ്ക്കൊപ്പമാണ് അദ്ദേഹം വന്നത്. ‘വൈക്കം വീരർ’ എന്നു നാട് അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചു. അദ്ദേഹം നടത്തിയ മൂന്നു മണിക്കൂർ നീണ്ട പ്രസംഗം ആവേശം കൊള്ളിച്ചു. ക്രമസമാധാനം തകർക്കുന്നതായിരുന്നു പ്രസംഗമെന്നു പറഞ്ഞ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കത്തേക്കു പ്രവേശിക്കരുതെന്ന നിബന്ധനയോടെ വിട്ടയച്ചെങ്കിലും ഉത്തരവ് ലംഘിച്ചു വീണ്ടുമെത്തി. തുടർന്ന് അറസ്റ്റ് ചെയ്തു വൈക്കം പൊലീസ് സ്റ്റേഷനിൽ ലോക്കപ്പിലാക്കി. 

ശിക്ഷ കഴിഞ്ഞെത്തി പിന്നെയും സമരമുഖത്ത് നിലയുറപ്പിച്ചു. വൈക്കത്ത് നാഗമ്മ ഒരു വനിതാവിഭാഗം ഉണ്ടാക്കുകയും സമരക്കാർക്ക് ആഹാരം നൽകുന്ന ചുമതല നിർവഹിക്കുകയും ചെയ്തു.

തമിഴ്നാടിനുണ്ട് 70 സെന്റ് സ്ഥലം

വൈക്കം ∙ സത്യഗ്രഹ ശതാബ്ദിയുടെ നിറവിൽ നഗരത്തെ മോടിപിടിപ്പിക്കാൻ കേരളം ഒരുങ്ങുമ്പോൾ തമിഴ്നാട് സർക്കാരും വൈക്കത്തെ ‘തമിഴ്നാടി’നെ ഒരുക്കാനുള്ള തിരക്കിലാണ്. നഗരഹൃദയത്തിൽ തമിഴ്നാടിനു സ്വന്തമായുള്ള 70 സെന്റ് സ്ഥലത്ത് ‘തന്തൈ പെരിയാർ’ ഇ.വി.രാമസ്വാമി നായ്ക്കർ സ്മാരകവും അതിനോടനുബന്ധിച്ചുള്ള പാർക്കുമാണു മോടിപിടിപ്പിക്കുന്നത്.

English Summary : Remembering EV Ramaswamy Naicker Vaikom Sathyagraha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA