ADVERTISEMENT

കോഴിക്കോട്∙ വിവാദ കമ്പനി സോണ്ട ഇൻഫ്രാടെക്കിനു ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണ കരാർ നീട്ടിക്കൊടുത്ത് കോഴിക്കോട് കോർപറേഷൻ കൗൺസിൽ. വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് നിർമിക്കാൻ മാലിന്യം നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കിയെടുക്കാനുള്ള ബയോമൈനിങ്, സ്ഥലം മണ്ണിട്ടു നിരപ്പാക്കാനുള്ള ക്യാപ്പിങ് എന്നിവ 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന ഉപാധിയോടെയാണു കരാർ നീട്ടിയത്. ഉപാധി ലംഘിച്ചാൽ കരാർ തുകയുടെ 5 % തുക (38.85 ലക്ഷം രൂപ) വരെ പിഴയായി ഈടാക്കുകയും കരാർ റദ്ദാക്കുകയും ചെയ്യും. മാലിന്യസംസ്കരണത്തിലെ പിഴവിന്റെ പേരിൽ ഹരിത ട്രൈബ്യൂണലോ മറ്റു സ്ഥാപനങ്ങളോ കോർപറേഷനു പിഴ വിധിച്ചാൽ ആ തുക സോണ്ട ഇൻഫ്രാടെക്കിൽ നിന്ന് ഈടാക്കുമെന്നും വ്യവസ്ഥയുണ്ട്. 

യുഡിഎഫ്, ബിജെപി അംഗങ്ങളുടെ വിയോജിപ്പോടെയായിരുന്നു തീരുമാനം. സോണ്ടയ്ക്കു കരാർ നീട്ടിക്കൊടുത്തതിൽ പ്രതിഷേധിച്ച് ഇരുവിഭാഗവും കൗൺസിൽ ബഹിഷ്കരിച്ചു. സിപിഎം നേതാവിന്റെ മരുമകന്റെ കമ്പനിക്കു വേണ്ടി സംസ്ഥാന സർക്കാർ തീരുമാനമെടുത്ത് കോർപറേഷന്റെ മേൽ അടിച്ചേൽപിക്കുകയാണെന്നു യുഡിഎഫും ബിജെപിയും ആരോപിച്ചു. 4 വർഷമായി കരാർ നീട്ടിക്കൊടുത്തിട്ടും പൂർത്തിയാക്കാത്ത പ്രവൃത്തി ഒരു മാസം കൊണ്ടു പൂർത്തിയാക്കുമെന്നു വിശ്വസിക്കാനാകില്ലെന്നും പ്രതിപക്ഷം പറയുന്നു.

ഗുരുതരമായ കാലതാമസം വരുത്തിയ കമ്പനിയുടെ കരാർ റദ്ദാക്കണമെന്നും കരിമ്പട്ടികയിൽ പെടുത്തണമെന്നുമുള്ള ആവശ്യം കോർപറേഷൻ തള്ളി. പണി കൃത്യമായി വിലയിരുത്താൻ ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിക്കാനും തീരുമാനമായി. ബയോമൈനിങ്ങിനു ശേഷം ബാക്കിയാകുന്ന മാലിന്യങ്ങൾ ഒരു മാസത്തിനുള്ളിൽ നീക്കം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. 

ബയോമൈനിങ് പ്രവൃത്തികൾ അന്തിമഘട്ടത്തിലാണെന്ന എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണു കരാർ നീട്ടി നൽകാൻ തീരുമാനിച്ചതെന്നു കോർപറേഷൻ അധികൃതർ പറയുന്നു. അന്തിമഘട്ടത്തിലെത്തി നിൽക്കെ കരാർ റദ്ദാക്കി മറ്റൊരു കമ്പനിയെ കണ്ടെത്തുമ്പോൾ വീണ്ടും കാലതാമസമുണ്ടാകും. അതുകൊണ്ടാണ് ഉപാധികളോടെ ഒരവസരം കൂടി കമ്പനിക്കു നൽകാൻ തീരുമാനിച്ചതെന്നും മേയർ ബീന ഫിലിപ് പറഞ്ഞു.

65% പണി തീരാൻ 4 വർഷം; 35% തീർക്കാൻ 30 ദിവസം

മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് നിർമാണത്തിനു മുന്നോടിയായി, കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ ബയോമൈനിങ്ങും ക്യാപ്പിങ്ങും പൂർത്തിയാക്കാൻ 2019ലാണു സോണ്ട ഇൻഫ്രാടെക്കിനു കരാർ നൽകിയത്. 6.5 ഏക്കർ വൃത്തിയാക്കിയെടുക്കുകയും 2.8 ഏക്കറിൽ ക്യാപ്പിങ് നടത്തുകയും ചെയ്യണമെന്നായിരുന്നു കരാർ. എന്നാൽ ഇതുവരെ ബയോമൈനിങ് 65% മാത്രമാണു പൂർത്തിയായത്. ക്യാപ്പിങ് തുടങ്ങിയിട്ടുമില്ല. അവശേഷിക്കുന്ന 35% ബയോമൈനിങ്ങും 2.8 ഏക്കറിലെ ക്യാപ്പിങ്ങും ഏപ്രിൽ 30നുള്ളിൽ പൂർത്തിയാക്കണം. ജിഎസ്ടി ഒഴികെയുള്ള 7.77 കോടി രൂപയുടെ കരാറിൽ 3.46 കോടി രൂപ ഇതുവരെ കമ്പനിക്കു കോർപറേഷൻ നൽകിയിട്ടുണ്ട്. 

English Summary: Kozhikode corporation renewed contract with Zonta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com