തിരുവനന്തപുരം ∙ അഴിമതിക്കെതിരെ പോരാടുന്ന സ്വതന്ത്ര സ്ഥാപനമായ ലോകായുക്തയുടെ ശവമടക്കാണ് നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യകാർമികത്വം വഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും ത്രാണിയില്ലാത്ത ലോകായുക്തയ്ക്കും ഇതിൽ തുല്യ പങ്കാണുള്ളത്. വലിയ ഡീൽ ഇക്കാര്യത്തിൽ നടന്നിട്ടുണ്ട്. അവിഹിതമായി നേടിയ വിധിയോടെ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമികാവകാശം നഷ്ടപ്പെട്ടു. ജനം കഴുത്തിനു പിടിച്ചു പുറത്താക്കുന്നതിനു മുൻപ് രാജിവച്ചു പുറത്തു പോകണമെന്നു സുധാകരൻ ആവശ്യപ്പെട്ടു.
ഒരു മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ്, 2022ൽ പൂർത്തിയായ ഹിയറിങ്ങിന്റെ വിധി ഒരു വർഷം കഴിഞ്ഞും നീട്ടിയതെന്നു പറഞ്ഞ് മലയാളികളെ മണ്ടന്മാരാക്കരുത്. ഹൈക്കോടതി മൂന്നാം തീയതി കേസ് പരിഗണിക്കുന്നു എന്നതിനാൽ മാത്രമാണ് ഇങ്ങനെയെങ്കിലും ഒരു വിധി പുറപ്പെടുവിച്ചത്. അതിശക്തമായ നിയമ പോരാട്ടം തുടരും. 35 തവണയായി ലാവ്‌ലിൻ കേസ് മാറ്റിവയ്ക്കുന്നതിൽ വൈഭവം കാണിച്ച പിണറായി വിജയൻ 5 വർഷമായി ദുരിതാശ്വാസ നിധി കേസും നീട്ടിക്കൊണ്ടു പോകുകയാണെന്നു സുധാകരൻ പറഞ്ഞു.
English Summary: K.Sudhakaran takes a dig at Pinarayi Vijayan and Lok Ayukta