കണ്ണൂർ ∙ വഴിയറിയില്ല, കയ്യിൽ ആകെയുള്ളത് 2500 രൂപ. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസം ആഘോഷമാക്കാൻ ഊട്ടിയിലേക്ക് യാത്ര തിരിച്ച കൊല്ലം സ്വദേശികളായ 5 വിദ്യാർഥികൾക്കു രക്ഷകരായി റെയിൽവേ പൊലീസ്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്നാണ് ഇവരെ കണ്ടെത്തി റെയിൽവേ പൊലീസ് കണ്ണൂരിൽ ഇറക്കിയത്. ഇന്നലെ ചാത്തന്നൂർ പൊലീസ് എത്തി കുട്ടികളെ നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയിൽ ഹാജരാക്കിയശേഷം രക്ഷിതാക്കൾക്കൊപ്പം വിടും. പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച പരീക്ഷ കഴിഞ്ഞ് യൂണിഫോം മാറി 5 പേരും കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തി. കയ്യിൽ ആകെ 2500 രൂപ മാത്രം. ഊട്ടിയിലേക്ക് പോകാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആർക്കും വഴി അറിയില്ലായിരുന്നു. കണ്ണൂരിലേക്കാണ് ടിക്കറ്റ് എടുത്തത്. ട്രെയിൻ പതിനൊന്നരയോടെ കണ്ണൂരിൽ എത്തിയെങ്കിലും ഇവർ ഇറങ്ങിയില്ല. ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിനു തൊട്ടുമുൻപായി ചാത്തന്നൂർ സ്റ്റേഷനിൽ നിന്നു വന്ന ഫോണാണു വഴിത്തിരിവായത്.
സ്റ്റേഷൻ പരിധിയിലെ 5 കുട്ടികളെ കാണാതായെന്ന വിവരമായിരുന്നു അത്. പേരുകൾ കേട്ടതോടെ തൊട്ടുമുൻപ് ട്രെയിനിൽ കണ്ട കുട്ടികളാണ് ഇതെന്ന് ജിഡി ചാർജ് ഉണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.കെ.മനോജിനു മനസ്സിലായി. ഉടൻ റെയിൽവേ പൊലീസ് സംഘം ട്രെയിനിലേക്ക് കുതിച്ച് കുട്ടികളെ കണ്ണൂരിൽ ഇറക്കുകയായിരുന്നു.
വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് വൈകിയിരുന്നെങ്കിൽ കുട്ടികൾ സംസ്ഥാനം വിട്ടുപോകുമായിരുന്നു എന്നു മനസ്സിലായത്. മാത്രമല്ല, യാത്രയ്ക്കിടെ ഭക്ഷണം വാങ്ങിയതോടെ ഇവരുടെ കയ്യിൽ ബാക്കിയുണ്ടായിരുന്നത് 500 രൂപ മാത്രമാണ്. പെൺകുട്ടികളെ സ്നേഹിത ഹോസ്റ്റലിലും ആൺകുട്ടികളെ ബോയ്സ് ഹോസ്റ്റലിലുമായി രാത്രി താമസിപ്പിച്ചു. കണ്ണൂർ എസ്എച്ച്ഒ കെ.വി.ഉമേശൻ, കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്ഐ പി.ജംഷീദ്, കണ്ണൂർ എസ്ഐ പി.കെ.അക്ബർ, സിവിൽ പൊലീസ് ഓഫിസർ വി.കെ.ജിജേഷ്, പി.കെ.സുമേഷ് തുടങ്ങിയവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
English Summary: Railway police comes for help for five students who went for trip after SSLC exam without money