ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു കെട്ടിടനിർമാണ അപേക്ഷയ്ക്കും പെർമിറ്റിനും തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസ് കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ 10 മുതലാണു പ്രാബല്യം. 80 ചതുരശ്ര മീറ്ററിൽ (ഏകദേശം 861 ചതുരശ്ര അടി) കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിന്റെ ഫീസുകളാണു സ്ലാബ് അടിസ്ഥാനത്തിൽ വർധിപ്പിച്ചത്. പഞ്ചായത്തുകളിൽ വീടുകൾക്കു ചതുരശ്ര മീറ്ററിന്റെ നിരക്ക് 7 രൂപയിൽ നിന്നു 150 രൂപ വരെയായി ഉയർന്നപ്പോൾ നഗരസഭകളിൽ 7 രൂപയിൽ നിന്നു 200 രൂപ വരെയായി. കോർപറേഷനുകളിൽ 10 രൂപയിൽ നിന്ന് 200 രൂപ വരെയായി വർധിച്ചു. പെർമിറ്റ് അപേക്ഷാ ഫീസ് 50 രൂപയിൽ നിന്ന് 5000 വരെയായി കൂട്ടി. 

പഞ്ചായത്തുകളിൽ 81– 150 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾ നിർമിക്കാൻ ചതുരശ്ര മീറ്ററിന് ഇനി 50 രൂപയാണു പെർമിറ്റ് ഫീസ്. 151–300 ചതുരശ്ര മീറ്റർ വരെ ഉള്ളവയ്ക്കു ചതുരശ്ര മീറ്ററിനു 100 രൂപയും 300 ചതുരശ്ര മീറ്ററിനു മുകളിലുള്ളവയ്ക്കു 150 രൂപയുമാണു പെർമിറ്റ് ഫീസ് നിരക്ക്. വാണിജ്യ കെട്ടിടങ്ങൾക്കു പുതിയ നിരക്കു യഥാക്രമം 70 രൂപ, 150 , 200  എന്നിങ്ങനെയാണ്. നഗരസഭകളിൽ വീടുകൾക്ക് 70 രൂപ, 120 രൂപ, 200 രൂപ എന്നിങ്ങനെയും വാണിജ്യ കെട്ടിടങ്ങൾക്കു 90 രൂപ, 150 രൂപ, 250 രൂപ എന്നിങ്ങനെയുമാണു ചതുരശ്ര മീറ്ററിനുള്ള പുതുക്കിയ നിരക്ക്. കോർപറേഷനുകളിൽ വീടുകൾക്കു 100 രൂപ, 150 രൂപ, 200 രൂപ എന്നിങ്ങനെയും വാണിജ്യ കെട്ടിടങ്ങൾക്കു100 രൂപ, 170 രൂപ, 300 രൂപ എന്നിങ്ങനെയും നിരക്ക് പുതുക്കി. പഞ്ചായത്തുകളിൽ വീടുകൾക്ക് ചതുരശ്ര മീറ്ററിന് 7 രൂപയും വാണിജ്യ കെട്ടിടങ്ങൾക്ക് 10 രൂപയും എന്നതായിരുന്നു നിലവിലെ നിരക്ക്. 

അപേക്ഷ ഫീസ് 100 ചതുരശ്ര മീറ്റർ വരെ ഉള്ള കെട്ടിടങ്ങൾക്കു 300 രൂപയും 101 മുതൽ 301 വരെ ചതുരശ്ര മീറ്റർ വരെ ഉള്ള കെട്ടിടങ്ങൾക്ക് 1000 രൂപയുമായിരിക്കും.  300 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ളവയ്ക്കു പഞ്ചായത്തി‍ൽ 3000 രൂപ, നഗരസഭയിൽ 4000 രൂപ, കോർപറേഷനിൽ 5000 രൂപ എന്നിങ്ങനെ വർധിപ്പിച്ചു. ലേ ഔട്ട് അപ്രൂവലിനുള്ള സ്ക്രൂട്ടിനി ഫീസും ചതുരശ്ര മീറ്ററിന്റെ അടിസ്ഥാനത്തിൽ വർധിപ്പിച്ചു. നിരക്ക്: താമസ ആവശ്യത്തിന് 3 രൂപ, വ്യവസായം 4 രൂപ, വാണിജ്യം 4 രൂപ, മറ്റുള്ളവ 3 രൂപ.

English Summary : Fees for building construction application and permit hiked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com