അടൂർ∙ രക്തസമ്മർദം കൂടിയതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി യുവതി ആംബുലൻസിൽ പ്രസവിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സുമാരുടെയും ഡ്രൈവറുടെയും സമയോചിതമായ ഇടപെടൽ മൂലം യുവതിയും കുഞ്ഞും സുഖമായിരിക്കുന്നു. ഇന്നലെ പുലർച്ചെ വേദനകൂടി അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നൂറനാട് സ്വദേശിനിയായ യുവതിക്ക് രക്തസമ്മർദം കൂടിയതിനെ തുടർന്ന് ജനറൽ ആശുപത്രിയിലെ ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഹരിപ്പാട് ഭാഗത്തു വച്ച് വീണ്ടും ശക്തമായ വേദന അനുഭവപ്പെട്ടു. തുടർന്ന് യുവതി ആംബുലൻസിൽ പ്രസവിക്കുകയായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സിങ് ഓഫിസർ അഖില, നഴ്സിങ് അസിസ്റ്റന്റ് ശോഭനാകുമാരി എന്നിവർ പരിചരിച്ചു. ഇവർക്കൊപ്പം ആംബുലൻസ് ഡ്രൈവർ സമദിന്റെയും സമയോചിതമായ ഇടപെടൽ മൂലം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. പിന്നീട് യുവതിയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
English Summary: Lady gives birth to child while travelling in ambulance to medical college hospital