കോഴിക്കൂട്ടിലും നികുതിക്കണ്ണ്; കോഴിയെ വളർത്തുന്ന താൽക്കാലിക ഷെഡിനും വൻ നികുതി ആവശ്യപ്പെട്ടു നോട്ടിസ്
Mail This Article
കോഴിക്കോട് ∙ കോഴിക്കർഷകർക്ക് ഇരുട്ടടിയായി കെട്ടിടനികുതി നോട്ടിസ്. കോഴി വളർത്താനായി നിർമിച്ച ഷെഡുകൾക്ക് വൻതുകയുടെ നികുതി നോട്ടിസാണു താലൂക്ക് ഓഫിസുകളിൽ നിന്നു നൽകിയിരിക്കുന്നത്. അടച്ചില്ലെങ്കിൽ ജപ്തി നടപടിയെന്നാണു മുന്നറിയിപ്പ്. 2 ലക്ഷം രൂപ വരെ അടയ്ക്കാൻ നോട്ടിസ് കിട്ടിയ കർഷകരുണ്ട്.
പുതിയ കെട്ടിടങ്ങൾക്ക് ഒറ്റത്തവണയായി കെട്ടിട നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ടു റവന്യു വകുപ്പു വ്യാപകമായി നോട്ടിസ് നൽകുന്നുണ്ട്. ഇക്കൂട്ടത്തിലാണു കോഴിക്കർഷകർക്കും നോട്ടിസ് നൽകിയിരിക്കുന്നത്. കോഴി ഫാമിനായി നിർമിച്ചിരിക്കുന്ന താൽക്കാലിക ഷെഡുകൾ കെട്ടിടമായി പരിഗണിച്ചാണു നോട്ടിസ്.
വായ്പ ആവശ്യത്തിനായി കെട്ടിട നമ്പറിന് അപേക്ഷിച്ചതാണു കർഷകർക്കു തിരിച്ചടിയായത്. തദ്ദേശ സ്ഥാപനത്തിൽ കെട്ടിട നമ്പറിന് അപേക്ഷിക്കുമ്പോൾ വില്ലേജ് ഓഫിസിൽ ഒറ്റത്തവണ നികുതി അടയ്ക്കാൻ അപേക്ഷിച്ചതിന്റെ രേഖയും വേണം. ഇതിനായി അപേക്ഷിച്ചവരുടെ ഷെഡുകൾ വില്ലേജ് ഓഫിസിൽ നിന്നു ജീവനക്കാരെത്തി അളക്കുകയും നികുതി അടയ്ക്കാൻ താലൂക്കിൽ നിന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
English Summary: Tax to be levied from chicken owners for temporary shed for chicken