ADVERTISEMENT

കൊച്ചി∙ മത്സ്യ വിൽപനക്കാരിയുടെ മാല പൊട്ടിച്ചു കടന്നുകളയാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികൾ, തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ചു പരുക്കേൽപിച്ചു. ബീയർ കുപ്പി കൊണ്ട് ആക്രമിച്ച മോഷ്ടാക്കളെ മൽപ്പിടിത്തത്തിലൂടെ പൊലീസ് കീഴടക്കി. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി, ചളിക്കവട്ടത്തു വീട്ടമ്മയുടെ മാലപൊട്ടിച്ചു കടന്നുകളയാൻ ശ്രമിച്ച 2 തമിഴ്നാടു സ്വദേശികളാണു പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.

തമിഴ്‌നാട് ശിവഗംഗ മനമധുരെ സ്വദേശി പോൾ കണ്ണൻ (28), തമിഴ്‌നാട് ശിവഗംഗ ആലിംഗുളം സ്വദേശി സായ് രാജ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒട്ടേറെ പിടിച്ചുപറിക്കേസുകളിലെ പ്രതികളാണിവരെന്നു പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ 7.40ന്‌ ചളിക്കവട്ടം ശാസ്ത്രി റോഡിൽ മത്സ്യവിൽപന നടത്തവേയാണു അരൂർ സ്വദേശിനിയുടെ രണ്ടേകാൽ പവനുള്ള മാല ബൈക്കിലെത്തിയ യുവാക്കൾ പൊട്ടിച്ചു കടന്നുകളയാൻ ശ്രമിച്ചത്‌. ബീയർകുപ്പി കൊണ്ടുള്ള മോഷ്ടാക്കളുടെ ആക്രമണത്തിൽ ഈസ്റ്റ് ട്രാഫിക് എസ്ഐ അരുൾ, എഎസ്ഐ റെജി എന്നിവർക്കു പരുക്കേറ്റു.

പിന്തുടർന്നു പിടികൂടാനുള്ള ശ്രമം തടയാൻ ബീയർ കുപ്പികൊണ്ട് എറിയുകയും മർദിക്കുകയുമായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മറ്റൊരു ബൈക്കിൽ പ്രതികൾ ഇടിച്ചുവെന്ന വിവരം ഇതിനിടെ ലഭിച്ചു. പൊലീസ് പാലാരിവട്ടം ബൈപാസ് മുതൽ പ്രതികളെ പിന്തുടരാൻ ആരംഭിച്ചു.  

പ്രതികൾ പി.ജെ.ആന്റണി റോഡിലെത്തിയപ്പോഴാണ് അവിടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന അരുൾ, റെജി എന്നിവർ പ്രതികളെ പിന്തുടർന്നു കീഴ്പ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ ഇവരെ ആക്രമിച്ച്‌ സമീപത്തെ കെട്ടിടത്തിലേക്കു പ്രതികൾ ഓടിക്കയറി. തുടർന്നു പാലാരിവട്ടം എസ്ഐ ജോസഫ് സാജന്റെ നേതൃത്വത്തിൽ സ്‌റ്റേഷനിൽ നിന്നു കൂടുതൽ പൊലീസ് എത്തി മൽപ്പിടിത്തത്തിലൂടെ കീഴടക്കുകയായിരുന്നു.

English Summary: Policemen injured in robbers attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com