ഏപ്രിലിലെ റേഷൻ വിതരണം; ‘ഇഷ്ടംപോലെ അരി’ നടപ്പായില്ല
Mail This Article
ആലപ്പുഴ ∙ റേഷൻ ഇ പോസ് സംവിധാനത്തിൽ സൗകര്യം ഒരുക്കാത്തതിനാൽ കാർഡ് ഉടമയ്ക്ക് അരി ഇനം തിരഞ്ഞെടുക്കാൻ (കോംബിനേഷൻ ബില്ലിങ്) കഴിയുന്ന രീതി തൽക്കാലം നടപ്പായില്ല. ഏപ്രിലിലെ റേഷൻ വിതരണം ഇന്നലെ ആരംഭിച്ചെങ്കിലും കാർഡ് ഉടമകൾക്ക് കോംബിനേഷൻ ബില്ലിങ്ങിന്റെ പ്രയോജനം കിട്ടാതെ പോയി.
ഏപ്രിലിൽ കോംബിനേഷൻ ബില്ലിങ് നടപ്പാക്കുന്നതിനു മാർച്ച് 30ന് അകം ഇപോസ് യന്ത്രത്തിൽ വേണ്ട ക്രമീകരണങ്ങൾ വരുത്തണമെന്ന് എൻഐസി നിർദേശിച്ചിരുന്നു. അതിനു ശേഷം എന്തെങ്കിലും മാറ്റം വരുത്തിയാൽ സിസ്റ്റം ഡേറ്റയെ ബാധിക്കുമെന്നും അറിയിച്ചിരുന്നു.
കോംബിനേഷൻ ബില്ലിങ് നടപ്പാക്കാൻ ഇ പോസ് യന്ത്രത്തിൽ ക്രമീകരണമായില്ലെന്നും നടപടി പുരോഗമിക്കുന്നുണ്ടെന്നുമാണു സിവിൽ സപ്ലൈസ് കമ്മിഷണറേറ്റിന്റെ വിശദീകരണം. ഇഷ്ടമുള്ള അരി തിരഞ്ഞെടുക്കാമെന്നു പറയുമ്പോഴും അതതു സ്ഥലങ്ങളിലെ ലഭ്യതയെ ആശ്രയിച്ചിരിക്കും വിതരണം.
കോംബിനേഷൻ ബില്ലിങ്
കോംബിനേഷൻ ബില്ലിങ് സൗകര്യം ഏർപ്പെടുത്തുമ്പോൾ കാർഡിന് അനുവദിച്ചിരിക്കുന്ന ആകെ അരിയിൽ പച്ചരി, മട്ടയരി, പുഴുക്കലരി എന്നിവയുടെ ലഭ്യത അനുസരിച്ചു തിരഞ്ഞെടുക്കാനാകും. ഓരോ താലൂക്കിലും ഏതെല്ലാം റേഷൻ ധാന്യങ്ങളാണോ ലഭ്യമായത് അതനുസരിച്ചാണു കടകളിലേക്കു വിതരണം ചെയ്യുന്നതും ഓരോ കാർഡിനുമുള്ള അലോട്മെന്റ് നിശ്ചയിക്കുന്നതും. റേഷൻ കടയിൽ ലഭ്യമായ അരിയിനങ്ങളിൽ നിന്നു കാർഡ് ഉടമകൾക്കു തിരഞ്ഞെടുക്കാൻ സാധിക്കും.3–4 മാസങ്ങൾക്കിടെയാണ് ഒരു മാസത്തിൽ കോംബിനേഷൻ ബില്ലിങ് അനുവദിക്കുന്നത്. ഇതു നടപ്പായില്ലെങ്കിൽ ഇ പോസ് യന്ത്രത്തിൽ നേരത്തേ തയാറാക്കിയ പ്രകാരമാകും ഓരോ വിഭാഗം അരിയും ലഭിക്കുക.
Content Highlight: Ration distribution