പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യം വിദ്യാർഥിയുടേത്
Mail This Article
കോഴിക്കോട് ∙ ട്രെയിനിലെ തീവയ്പിൽ പൊലീസ് ആദ്യം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നതു പ്രതിയല്ലെന്നു പൊലീസ്തന്നെ പിന്നീടു സ്ഥിരീകരിച്ചു. മംഗളൂരുവിൽ പഠിക്കുന്ന കാപ്പാട് സ്വദേശിയായ വിദ്യാർഥിയായിരുന്നു അത്. എലത്തൂരിനും കാട്ടിലപ്പീടികയ്ക്കും ഇടയിലായാണ്, തീവച്ചതിനെ തുടർന്ന് ട്രെയിൻ ചങ്ങല വലിച്ചുനിർത്തിയത്. ഇവിടെനിന്ന് 300 മീറ്ററോളം അകലെ കാട്ടിലപ്പീടികയ്ക്കു സമീപത്തു റെയിൽവേ ഗേറ്റുണ്ട്.
സംഭവത്തിനുശേഷം രാത്രി 11.25ന് ചുവന്ന ഷർട്ട് ധരിച്ച ഒരാൾ ഇതുവഴി കടന്നുപോയതായി ചിലർ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന്, സമീപത്തെ ജംക്‌ഷനിലുള്ള പള്ളിയിൽ രാത്രി പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഒരാൾ ഫോൺ ചെയ്തു നിൽക്കുന്നതും ബൈക്കിലെത്തിയ മറ്റൊരാൾ ഇയാളെ കയറ്റിക്കൊണ്ടുപോകുന്നതുമായിരുന്നു ദൃശ്യങ്ങളിൽ. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദൃശ്യങ്ങളിലുള്ളവരെ കണ്ടെത്തിയത്.
‘‘ രാത്രി 12.15ന്റെ ട്രെയിനിൽ മംഗളൂരുവിലേക്കു പോകാൻ സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്നു. രാവിലെ വാർത്ത അറിഞ്ഞയുടനെ വീട്ടിൽ വിളിച്ചു പറഞ്ഞു. താനല്ല പ്രതിയെന്നു വീട്ടുകാർ പൊലീസിനെ അറിയിക്കുകയും ചെയ്തു. സുഹൃത്തുക്കൾ വിഡിയോ അയച്ചു തന്നപ്പോഴാണ് സംഭവം അറിയുന്നത്’’– മംഗളൂരുവിൽ എത്തിയ വിദ്യാർഥി പറഞ്ഞു.
English Summary: The CCTV footage released by the police is of the student