‘ക്യാമറയിൽ കമ്മിഷനും’; പദ്ധതിയിൽനിന്നു പിന്മാറിയ കമ്പനിയുടെ ഗുരുതര വെളിപ്പെടുത്തൽ

Mail This Article
തിരുവനന്തപുരം ∙ റോഡ് ക്യാമറ പദ്ധതിയിൽ സർക്കാർ തലത്തിൽ കമ്മിഷൻ ഇടപാടുമുണ്ടായെന്നു പദ്ധതിയിൽനിന്നു പിന്മാറിയ രണ്ടാമത്തെ കമ്പനിയായ ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ വെളിപ്പെടുത്തി. ഉപകരണങ്ങൾ വാങ്ങാൻ 75 കോടിയുടെ ഓർഡർ ലഭിച്ചശേഷമാണ്, സുതാര്യതയില്ലെന്ന കാരണത്താൽ പിന്മാറിയതെന്നു കമ്പനി ചെയർമാൻ ജയിംസ് പാലമുറ്റം അറിയിച്ചു. പ്രസാഡിയോയ്ക്കുവേണ്ടി എംഡി രാംജിത് നടത്തിയ ചർച്ചകളിലാണ് ഉദ്യോഗസ്ഥർക്കുള്ള കമ്മിഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിഞ്ഞത്. സർക്കാരിന്റെ തുടർഭരണത്തിനുൾപ്പെടെ ഈ പദ്ധതികൊണ്ട് ആവശ്യമുണ്ടെന്നും സൂചിപ്പിച്ചു. കരാർ നേടിയ എസ്ആർഐടി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല.
ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കാൻ പ്രസാഡിയോ ആദ്യം കണ്ടെത്തിയ അൽഹിന്ദ് ഗ്രൂപ്പ് പിന്മാറിയപ്പോഴാണ് എൽഇഡി ലൈറ്റ് നിർമാതാക്കളായ ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ പകരമെത്തിയത്. പ്രസാഡിയോയുമായി അടുപ്പമുണ്ടായിരുന്ന മലയാളി ബിസിനസുകാരനാണു ലൈറ്റ് മാസ്റ്ററെ സമീപിച്ചത്. 75 കോടി രൂപയുടെ പർച്ചേസ് ഓർഡറിനു പുറമേ, 151.23 കോടിയുടെ പദ്ധതിയിലെ ലാഭത്തിന്റെ 40 ശതമാനവും വാഗ്ദാനം ചെയ്തു. ബാക്കി 60% ലാഭം പ്രസാഡിയോയ്ക്ക് എന്നായിരുന്നു കരാർ. പണം ചെലവിടേണ്ടതാകട്ടെ ലൈറ്റ് മാസ്റ്ററും. സിവിൽ ജോലികളും ഉപകരണങ്ങൾ സ്ഥാപിക്കലും പ്രസാഡിയോ ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും പദ്ധതിയുടെ ഏകോപനം മാത്രമാണ് അവർക്കുള്ളതെന്നു പിന്നീടു വ്യക്തമായി.

ലൈറ്റ് മാസ്റ്റർ ചെന്നൈയിലെ സെക്കുറ കമ്പനിയിൽനിന്നു ക്യാമറയുടെ സാംപിൾ നൽകിയെങ്കിലും ട്രോയ്സ് ഇൻഫോടെക്കിന്റെ ഉപകരണങ്ങൾ മാത്രമേ വാങ്ങാൻ പാടുള്ളൂവെന്നു പ്രസാഡിയോ നിർദേശിച്ചു. പദ്ധതി സുതാര്യമല്ലാത്തതിനാൽ പിന്മാറുന്നതാണു നല്ലതെന്നു വായ്പ വാഗ്ദാനം ചെയ്ത ബാങ്കുകൾ ഉപദേശിച്ചു. പ്രസാഡിയോയ്ക്കു നൽകിയ 20 ലക്ഷം രൂപ ഉൾപ്പെടെ 85 ലക്ഷം രൂപ അതിനകം മുടക്കിക്കഴിഞ്ഞിരുന്നു.
പിന്മാറിയശേഷം കേരളത്തിൽ പ്രവർത്തിക്കാൻ കഴിയാതായതോടെ ലൈറ്റ് മാസ്റ്ററിന്റെ തിരുവനന്തപുരത്തെ ഓഫിസ് അടച്ചിടേണ്ടിവന്നു. പദ്ധതിക്കു പിന്നിലെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചു പറയാൻ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തലിനുശേഷം ഭീഷണിയുണ്ടെന്നും ജയിംസ് പാലമുറ്റം പറഞ്ഞു.
English Summary: Government level commission in road camera project report