കായംകുളത്ത് സിപിഎമ്മിൽ നഗ്നവിഡിയോ വിവാദം; ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ പരാതി
Mail This Article
കായംകുളം ∙ സിപിഎം ലോക്കൽ കമ്മിറ്റി അംഗം വിഡിയോ കോളിൽ പാർട്ടി പ്രവർത്തകയുടെ നഗ്നദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ജില്ലയിൽ പാർട്ടിക്കു വീണ്ടും അപമാനമുണ്ടാക്കിയ സംഭവത്തിൽ നേതൃത്വം അന്വേഷണം തുടങ്ങി. ഈ നേതാവിനെ കുട്ടികളുടെ കലാജാഥയുടെ ചുമതലക്കാരനാക്കിയതിൽ കടുത്ത വിമർശനവും ഉയർന്നു.
പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെയാണു പരാതി. വിഡിയോ കോൾ റെക്കോർഡ് ചെയ്തു യുവതിക്കു തിരിച്ചയച്ചപ്പോൾ പറ്റിയ പിഴവു മൂലമാണു സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യപ്പെട്ടത് എന്നു നേതാവ് പാർട്ടിയോടു വിശദീകരിച്ചതായി അറിയുന്നു. 46 മിനിറ്റ് വിഡിയോ കായംകുളത്തെ സിപിഎം അനുകൂല സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. നേതാവിന്റെ മുഖം വ്യക്തമാകുന്ന സ്ക്രീൻ ഷോട്ടും പ്രചരിച്ചു. തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി നേരിട്ടു വിശദീകരണം തേടുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഏരിയ സെന്റർ അംഗവുമായ ബിപിൻ സി.ബാബുവിനെ വിവാഹേതര ബന്ധവും ഗാർഹിക പീഡനവുമുൾപ്പെടെയുള്ള പരാതികളിന്മേൽ 6 മാസത്തേക്കു സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് കായംകുളത്തെ വിഡിയോ കോൾ വിവാദം. പാർട്ടിയിലെ വിഭാഗീയതയാണ് ഇതിനു പിന്നിലെന്നാണു സൂചന.
English Summary : CPM Kayamkulam Video Controversy