ADVERTISEMENT

കണ്ണൂർ ∙ സമയബന്ധിതമായി ഒഴിവുകൾ നികത്താത്തതിനാൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രണ്ടായിരത്തിലേറെ നഴ്സ് തസ്തികകളിൽ ആളില്ല. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ഗ്രേഡ് 2) നിയമനം മുടങ്ങിയിട്ടു മൂന്നുവർഷമായി; നിലവിലുള്ളത് 2000 ഒഴിവുകൾ.

പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം നടത്തിയിട്ടും വർഷങ്ങളായി. വിവിധ സർക്കാർ ആശുപത്രികളിലായി 450 ഒഴിവുകളാണുള്ളത്. പല ജില്ലകളിലും ഡിസ്ട്രിക്ട് പബ്ലിക് ഹെൽത്ത് നഴ്സ്, മറ്റേണൽ ചൈൽഡ് ഹെൽത്ത് ഓഫിസർ തസ്തികകളിലും ആളില്ല.

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് – ഗ്രേഡ് 2ൽ നിന്ന് ഗ്രേഡ് 1ലേക്കുള്ള പ്രമോഷൻ നടന്നിട്ടും മൂന്നു വർഷമായി. ഇതിനാൽ പല തസ്തികയിലും ആളില്ലെന്നു മാത്രമല്ല, പലരും ഗ്രേഡ് 2 തസ്തികയിൽ നിന്നു തന്നെ വിരമിക്കേണ്ട സ്ഥിതിയുമാണ്.

60 വർഷം മുൻപുള്ള സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാത്തതിനാൽ, കിടത്തിച്ചികിത്സയുള്ള സർക്കാർ ആശുപത്രികളിൽ കിടക്കകളുടെ എണ്ണത്തിനനുസരിച്ചു നഴ്സുമാരില്ല. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നഴ്സുമാരുടെ എണ്ണം കണക്കാക്കിയാൽ സർക്കാർ ആശുപത്രികളിൽ ഇനിയും 8000 നഴ്സുമാർ കൂടി വേണം.

20,000 നഴ്സുമാർ വേണ്ടിടത്ത് ഇപ്പോഴുള്ളത് 12,000 പേർ മാത്രം. നഴ്സുമാർ അധിക ജോലിഭാരത്താൽ വലയുമ്പോഴാണ് നിലവിലെ ഒഴിവുകൾ നികത്താൻ പോലും സർക്കാർ നടപടി സ്വീകരിക്കാത്തത്.

‘നഴ്സുമാർക്കും സംരക്ഷണം വേണം’

ആശുപത്രി സംരക്ഷണനിയമം പരിഷ്കരിച്ച് പുതിയ ഓർഡിനൻസ് പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ നിയമസംരക്ഷണത്തിൽ നഴ്സുമാരെക്കൂടി ഉൾപ്പെടുത്തണമെന്നും സമയബന്ധിതമായി സ്ഥാനക്കയറ്റവും നിയമനവും നടത്തണമെന്നും കേരള ഗവ.ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു.

English Summary: Deficit of 2000 nurses in government hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com