ADVERTISEMENT

തിരുവനന്തപുരം ∙ ഫയലിലെ കുരുക്കഴിഞ്ഞതോടെ കെഎസ്ആർടിസിക്കു പുതിയ ബസ് വാങ്ങാൻ 814 കോടി രൂപയുടെ കിഫ്ബി വായ്പ ലഭ്യമാകും. ഇതോടെ 520 ഡീസൽ ബസും 500 ഇലക്ട്രിക് ബസും വാങ്ങാനുള്ള കരാർ വിളിക്കുന്നതിനു നടപടി തുടങ്ങി. 2017ൽ ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ സമയത്തു തീരുമാനിച്ച കിഫ്ബി സഹായത്തോടെയുള്ള ബസ് വാങ്ങൽ പദ്ധതിയാണ് അന്തിമതീരുമാനത്തിലേക്കു വരുന്നത്. കിഫ്ബി കെഎസ്ആർടിസി സ്വിഫ്റ്റിനാണു വായ്പ അനുവദിക്കുന്നത്.

കിഫ്ബി പണം നൽകിയാൽ 2 വർഷത്തിനു ശേഷം തിരിച്ചടവു തുടങ്ങണം. 4% പലിശ ചേർത്തു 2 വായ്പയ്ക്കും കൂടി 7 കോടി രൂപ മാസം എന്ന കണക്കിൽ 13 വർഷം തിരിച്ചടയ്ക്കണം. നേരത്തേ കെഎസ്ആർടിസി ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നെടുത്ത 3000 കോടി രൂപയുടെ തിരിച്ചടവു മാസം 31 കോടിയാണ്. ഇതും കൂടിയാകുമ്പോൾ പ്രതിമാസ തിരിച്ചടവ് 38 കോടിയിലധികമാകും. തിരിച്ചടവിൽ വ്യക്തത ഇല്ലാതെ വന്നതോടെ കിഫ്ബി പണം അനുവദിക്കില്ലെന്ന നിലപാടു സ്വീകരിച്ചു.

കിഫ്ബി വഴി ബസ് വാങ്ങണമെങ്കിൽ വായ്പാ തിരിച്ചടവു സർക്കാർ ഏറ്റെടുക്കണമെന്ന നിർദേശമാണു ഗതാഗതവകുപ്പ് ധന വകുപ്പിനു മുന്നിൽ വച്ചത്. എന്നാൽ ഇതിനെ ധന വകുപ്പ് എതിർത്തു. ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ടു കഴിഞ്ഞദിവസം വിളിച്ച യോഗത്തിൽ തിരിച്ചടവു സർക്കാർ ഏറ്റെടുക്കുമെന്നറിയിച്ചു. പകരം വർഷം ബസ് വാങ്ങുന്നതിനു കെഎസ്ആർടിസിക്കു ബജറ്റിൽ വകയിരുത്തുന്ന 75 കോടി ധനവകുപ്പ് തിരിച്ചുപിടിക്കും. ഇതു ബജറ്റിൽ ഉൾപ്പെടുത്തിയാലും തങ്ങൾക്കു കിട്ടാറില്ലാത്തതിനാൽ ആ നിർദേശം ഗതാഗതവകുപ്പും അംഗീകരിച്ചു.

ഇലക്ട്രിക് ബസുകൾ ലാഭത്തിൽ

സിഎൻജി, ഇലക്ട്രിക് ബസുകൾക്കു മാത്രമേ പണം മുടക്കൂ എന്നായിരുന്നു കിഫ്ബിയുടെ നിലപാട്. ഇതിനെ കെഎസ്ആർടിസി എതിർത്തു. തിരുവനന്തപുരത്ത് ഓടുന്ന ചെറിയ 50 ഇലക്ട്രിക് ബസുകൾ കിഫ്ബി വഴി വാങ്ങിയതാണ്. ഇവയിൽ ഓരോ ബസിനും പ്രതിമാസം 1.15 ലക്ഷം രൂപ വീതം ലാഭമുണ്ട്. ഡീസൽ ബസുകളിൽ ഇന്ധനച്ചെലവും ശമ്പളവും കണക്കാക്കുമ്പോൾ 62 മുതൽ 65 രൂപ വരെ കിലോമീറ്ററിനാകും. ഇലക്ട്രിക് ബസുകൾക്ക് 23 രൂപയേ ചെലവു വരൂ. ഇനി വാങ്ങുന്ന 500 ഇലക്ട്രിക് ബസുകൾ വലിയവയാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 280 കിലോമീറ്റർ ഓടുന്ന ബസുകളാണിവ. വാങ്ങുന്ന 520 ഡീസൽ ബസുകളും സൂപ്പർഫാസ്റ്റുകളായി നിരത്തിലിറക്കാനാണ് ആലോചന.

 

English Summary: KSRTC to buy new buses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com