ബാർ ലൈസൻസ് ഫീസ് 5 ലക്ഷം വർധിപ്പിച്ചേക്കും; നിലവിൽ ഫീസ് 30 ലക്ഷം രൂപ
Mail This Article
തിരുവനന്തപുരം∙ പുതിയ മദ്യനയത്തിൽ ബാറുകളുടെ ലൈസൻസ് ഫീസിൽ 5 ലക്ഷം രൂപയുടെ വർധന വരുത്തിയേക്കും. നിലവിൽ 30 ലക്ഷം രൂപയാണ് ഫീസ്. ഏപ്രിലിൽ നിലവിൽ വരേണ്ട മദ്യനയമാണു കൂടുതൽ ചർച്ചകൾക്കുവേണ്ടി നീട്ടിവച്ചത്. ലൈസൻസ് ഫീസ് ഉയർത്തിയാൽ ബാറുകളിലെ മദ്യത്തിനു വില ഉയർത്താൻ നേരത്തേ തന്നെ ബാറുടമകൾ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ബവ്റിജസ് ചില്ലറവിൽപനശാലകളിൽ നിന്ന് 1000 രൂപയ്ക്കു ലഭിക്കുന്ന മദ്യം ബാറുകളിൽ കുറഞ്ഞത് 1700 രൂപയ്ക്കാണു വിൽക്കുന്നത്. എക്സിക്യൂട്ടീവ് കൗണ്ടറുകൾ വീണ്ടും നിരക്ക് ഉയരും. ബാറുകളിലെ മദ്യ വിലയിൽ സർക്കാരിനു നിയന്ത്രണമില്ല.
എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേയിൽ മാറ്റം ഉണ്ടാകില്ല. ഒന്നിനു മദ്യം വിൽക്കണമെന്ന് ബാർ ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ബവ്റിജസ് ചില്ലറവിൽപനശാലകളിൽ തലേന്ന് ഇരട്ടിയോളം മദ്യം വിൽക്കുന്നതിനാൽ സർക്കാരിനു നഷ്ടമില്ല. ഡ്രൈഡേ ഒഴിവാക്കുമ്പോൾ തങ്ങളുടെ അവധി റദ്ദാകുന്നതിനോട് ബവ്റിജസ് കോർപറേഷനിലെ ജീവനക്കാർക്ക് എതിർപ്പുണ്ട്.
ഐടി പാർക്കുകളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മദ്യവിതരണം ചെയ്യുമെന്നു കഴിഞ്ഞ മദ്യനയത്തിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യവസ്ഥകൾ തയാറായിരുന്നില്ല. പുതിയ മദ്യനയത്തിൽ അതെക്കുറിച്ചു വ്യക്തത വരുത്തും. പാർക്കുകളിലെ മദ്യശാലകളിൽ പുറത്തുനിന്നുള്ളവർക്കു പ്രവേശനം ഉണ്ടാകില്ല. ഐടി കമ്പനികളുടെ ഉടമസ്ഥതയിൽ, ക്ലബ്ബുകളുടെ മാതൃകയിൽ ഇവ പ്രവർത്തിപ്പിക്കും. ബാറുകളുടെ മാതൃകയിൽ കള്ളുഷാപ്പുകൾക്കു നക്ഷത്ര പദവിയും വരുന്നുണ്ട്.
English Summary : Bar license fee may increase Rupees five lakh