ഉപരാഷ്ട്രപതി വേദിയിൽ, ഗവർണറെ ‘കുത്തി’ മുഖ്യമന്ത്രി; വെള്ളം നൽകി ഗവർണറുടെ സ്റ്റാഫ്
Mail This Article
തിരുവനന്തപുരം ∙ ബില്ലുകളിൽ ഒപ്പിടാത്തതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഗവർണറും വേദിയിലിരിക്കുമ്പോയിരുന്നു വിമർശനം.
‘കേരളത്തെ മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും ഒട്ടേറെ നിയമങ്ങൾ പാസാക്കിയിട്ടുണ്ട്; എന്നാൽ, ഇവിടെ ബില്ലുകൾ അനുമതി കിട്ടാതെ കിടന്നതും അനിശ്ചിതമായി വൈകിയതും മറക്കാൻ കഴിയില്ല. ഭരണവ്യവസ്ഥയുടെ 3 ശാഖകളെയും ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും വേണ്ട സംവിധാനം ഭരണഘടനയിലുണ്ട്. എന്നാൽ, അത് അവഗണിച്ചുകൊണ്ട് ഒരു ശാഖ മറ്റൊന്നിന്റെ അധികാരപരിധിയിൽ കൈകടത്തുന്നുവെന്ന് ഇപ്പോൾ ആക്ഷേപമുയരുന്നു. ഇത്തരം ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്നു നാം ഉറപ്പുവരുത്തണം’ – മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്ക് വെള്ളം നൽകി ഗവർണറുടെ സ്റ്റാഫ്
∙ തൊണ്ടയിടറി പ്രസംഗം നിർത്തിയ മുഖ്യമന്ത്രിക്കു വെള്ളമെത്തിച്ചത് ഗവർണറുടെ സ്റ്റാഫ്. വെള്ളത്തിനു മുഖ്യമന്ത്രി വശത്തേക്കു നോക്കിയതോടെ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാർ വെള്ളത്തിനോടി. ഫ്ലാസ്കിൽ ചൂടുവെള്ളവുമായി അവർ തിരിച്ചെത്തുംമുൻപ് ഗവർണറുടെ സ്റ്റാഫ് നൽകിയ വെള്ളം കുടിച്ച് മുഖ്യമന്ത്രി പ്രസംഗം തുടർന്നു.
English Summary : Chief Minister Pinarayi Vijayan's speech slams Governor Arif Muhammad Khan for not signing bills.