മാമ്പഴവും 190 രൂപയും മോഷ്ടിച്ചെന്ന കുറ്റത്തിനു ദലിത് ബാലനു ക്രൂരമർദനം; ദമ്പതികളും 16 വയസ്സുകാരനും കസ്റ്റഡിയിൽ
Mail This Article
ചിറ്റൂർ (പാലക്കാട്) ∙ പ്രായപൂർത്തിയാകാത്ത ദലിത് ബാലനെ മോഷണക്കുറ്റമാരോപിച്ചു ക്രൂരമായി മർദിച്ചു. എരുത്തേമ്പതി വണ്ണാമട മലയാണ്ടി കൗണ്ടന്നൂർ സ്വദേശിയായ 17 വയസ്സുകാരനെയാണു ദമ്പതികളും 16 വയസ്സുകാരനും മരത്തിൽ കെട്ടിയിട്ടു മർദിച്ചത്. മലയാണ്ടി കൗണ്ടന്നൂർ സ്വദേശികളായ ദമ്പതികൾ കെ.പ്രഭു (പരമശിവം-42), ജ്യോതിമണി (34) എന്നിവരെയും പതിനാറു വയസ്സുകാരനെയും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയോടെ പ്രഭുവിന്റെ പലചരക്കു കടയിൽ കയറി മാമ്പഴവും 190 രൂപയും മോഷ്ടിച്ചെന്നാണ് ആരോപണം. അടുത്ത ദിവസം കട തുറന്നപ്പോഴാണു മോഷണവിവരം അറിഞ്ഞത്. സിസിടിവി പരിശോധിച്ചു 17 വയസ്സുകാരനെ തിരിച്ചറിഞ്ഞതോടെ കൂട്ടിക്കൊണ്ടുവന്നു കടയുടെ മുൻപിൽ വച്ചു മരക്കഷണവും ചെരിപ്പും കൊണ്ട് അടിച്ചു. പിന്നീട് റോഡരികിലെ മരത്തിൽ കെട്ടിയിട്ടും മർദിച്ചു. ശരീരമാകെ അടിയേറ്റ പാടുകളുണ്ട്.
അവശനായ ബാലനെ നാട്ടുകാർ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിശോധനകൾക്കായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചെങ്കിലും പോകാതെ വീട്ടിൽ തിരിച്ചെത്തി. പിന്നീട് അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ കൊഴിഞ്ഞാമ്പാറ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് അമ്മയ്ക്കൊപ്പം കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. മാമ്പഴവും പണവും എടുത്തതായി ദലിത് ബാലൻ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരത്തിനാണ് അന്വേഷണച്ചുമതല.
English Summary: Dalit youth attacked alleging theft