ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ നിന്നു സർചാർജ് പിരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു സംസ്ഥാന സർക്കാർ നിർദേശം. നിലവിൽ കേന്ദ്ര– സംസ്ഥാന സർക്കാർ കെട്ടിടങ്ങളിൽ നിന്നു തദ്ദേശ സ്ഥാപനങ്ങൾ കെട്ടിട (വസ്തു) നികുതി ഈടാക്കുന്നില്ല. എന്നാൽ, കേന്ദ്ര സ്ഥാപന കെട്ടിടങ്ങളുടെ നികുതി നിശ്ചയിച്ച ശേഷം അതിന്റെ 10% വരെ സർചാർജ് ആയി പിരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നികുതി തുടർന്നും പിരിക്കേണ്ടതില്ല. 

കേന്ദ്ര സേനകളുമായും കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട കെട്ടിടങ്ങളെ നികുതിയിൽ നിന്നും സർചാർജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

പൊതുവിപണിയിൽ നിന്നു കടമെടുക്കാൻ കേരളത്തിനു കഴിഞ്ഞ 2 വർഷങ്ങളിലായി കേന്ദ്ര സർക്കാർ വൻ നിയന്ത്രണം ഏർപ്പെടുത്തിയതു സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കെ ആണു രാഷ്ട്രീയ വൃത്തങ്ങളിലും കൗതുകമുണർത്തുന്ന സർചാർജ് പിരിവു നീക്കം. 

കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ചട്ടങ്ങളിൽ സർചാർജ് സംബന്ധിച്ച വ്യവസ്ഥ നേരത്തേ ഉണ്ടെങ്കിലും പിരിച്ചിരുന്നില്ലെന്നും ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങളെ ഓർമിപ്പിക്കുകയാണു ചെയ്തതെന്നും തദ്ദേശ വകുപ്പ് അധികൃതർ വിശദീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ തനതു വരുമാനമാണു കെട്ടിട നികുതിയെന്നും ഇതു സർക്കാരിനു ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. 

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില) പരിശീലന പരിപാടികളിൽ കേന്ദ്ര സ്ഥാപനങ്ങളിൽ നിന്നുള്ള സർചാർജ് പിരിവ് ഗൗരവത്തോടെ അവതരിപ്പിക്കുന്നുണ്ട്. 

സർചാർജ് ഇങ്ങനെ

കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളുടെ അടിസ്ഥാനത്തിലാണു സർചാർജ് നിശ്ചയിക്കുക. ശുചിത്വം 4%, ജലവിതരണം 3%, തെരുവുവിളക്കുകൾ 2%, അഴുക്കുചാൽ 1% എന്നിങ്ങനെയാണു സർചാർജ് നിരക്ക്. ഇതിൽ ഏതൊക്കെ സേവനങ്ങൾ ഓരോ തദ്ദേശ സ്ഥാപനങ്ങളും നൽകുന്നുവെന്നു പരിശോധിച്ച് സർചാർജ് നിശ്ചയിക്കാം. ഏതെങ്കിലുമൊരു സേവനത്തിൽ സ്ഥാപനങ്ങൾ ഉൾപ്പെടുമെന്നതിനാൽ സർചാർജിൽ നിന്ന് ഒഴിവാകാനാകില്ല. 

English Summary: Kerala to collect surcharge from central government buildings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com