ഇടവ(വർക്കല) ∙ വീട്ടുകാരുടെ കണ്ണിൽപ്പെടാതെ റെയിൽപാളം കുറുകെ കടന്ന രണ്ടു വയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു. ഇടവ കാപ്പിൽ കണ്ണംമൂട് എകെജി വിലാസത്തിൽ അബ്ദുൽ അസീസ്–ഇസൂസി ദമ്പതികളുടെ മകൾ സുഹ്റിനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഇടവ, കാപ്പിൽ സ്റ്റേഷനുകൾക്കിടയിൽ കണ്ണംമൂട് റെയിൽപാളത്തിലാണു സംഭവം.
കുട്ടിക്കു ഭക്ഷണം എടുക്കാൻ ഇസൂസി അടുക്കളയിലേക്കു പോയ സമയത്താണ് സുഹ്റിൻ ട്രാക്കിനു കുറുകെ നടന്നത്. പാളത്തിനോടു ചേർന്ന വീട്ടിൽ രണ്ടു സഹോദരങ്ങൾക്കും ബന്ധുക്കളായ കുട്ടികൾക്കുമൊപ്പം കളിക്കുന്നതിനിടെ സുഹ്റിൻ വീടിന്റെ ഗേറ്റ് തുറന്ന് ഒറ്റയ്ക്കു പാളത്തിലേക്കു നീങ്ങിയെന്നാണ് കരുതുന്നത്. ഇത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. വീട്ടിൽ നിന്ന് അഞ്ചു മീറ്റർ അകലെ, ഒന്നര മീറ്റർ ഉയരത്തിലാണ് പാളം.
ആദ്യ പാളം മറികടന്ന്, രണ്ടാമത്തെ പാളത്തിലെത്തിയപ്പോൾ തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്കു പോയ ട്രെയിൻ തട്ടിയെന്നാണ് നിഗമനം. കുട്ടിയെ കാണാതായതോടെ അമ്മ ഉൾപ്പെടെയുള്ളവർ വീടിന്റെ പരിസരത്ത് അന്വേഷണം നടത്തുകയായിരുന്നു. നാട്ടുകാരിൽ ചിലരാണ് തലയ്ക്കു മുറിവേറ്റ നിലയിൽ കുട്ടിയെ പാളത്തിനു സമീപത്ത് കണ്ടെത്തിയത്. ട്രെയിനിൽ നിന്നു തെറിച്ചു വീണതാകാമെന്ന നിഗമനത്തിലായിരുന്നു നാട്ടുകാർ.
ഇസൂസി സംഭവസ്ഥലത്തെത്തി മകളെ തിരിച്ചറിഞ്ഞു. സുഹ്റിൻ സംഭവസ്ഥലത്തു തന്നെ മരിച്ചെന്നാണ് വിവരം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അബ്ദുൽ അസീസിന് ഗൾഫിലാണ് ജോലി. ഇവരുടെ മൂന്നു മക്കളിൽ ഇളയ കുട്ടിയാണ് സുഹ്റിൻ. സഹോദരങ്ങൾ: സിയ, ഷാക്കിഫ്.
English Summary: Toddler found dead near railway track