ADVERTISEMENT

തിരുവനന്തപുരം ∙ കേരള യൂണിവേഴ്സിറ്റി സെനറ്റിലേക്ക് എംഎൽഎമാരുടെ പ്രതിനിധികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കുറച്ചു വോട്ടു കിട്ടിയ സിപിഎം പ്രതിനിധിയെ ജയിപ്പിക്കാനായി ചട്ടങ്ങൾ അട്ടിമറിച്ചതായി പരാതി. 6 എംഎൽഎ പ്രതിനിധികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പാണു നടന്നത്. ഇതിൽ 2 വോട്ടു കിട്ടിയ സിപിഎം എംഎൽഎ ഒ.എസ്.അംബികയെ ജയിപ്പിക്കാനായി  പട്ടികജാതി സംവരണ ചട്ടം വളച്ചൊടിച്ചെന്നാണ് യുഡിഎഫ് പരാതി.

6 എംഎൽഎമാരെ സെനറ്റിലേക്കു തിരഞ്ഞെടുക്കുന്നതിൽ ഒരാൾ പട്ടിക ജാതി വിഭാഗത്തിൽ നിന്നായിരിക്കണമെന്നാണു സർവകലാശാല നിയമം. അതിനായി പ്രത്യേക തിരഞ്ഞെടുപ്പ് വേണമെന്നു നിയമത്തിലോ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിലോ വ്യക്തമാക്കുന്നില്ല. 

മത്സരത്തിനായി എൽഡിഎഫിലെ  അഞ്ചും യുഡിഎഫിലെ രണ്ടും എംഎൽഎമാരാണു നാമനിർദേശ പത്രിക നൽകിയത്. ഇതിൽ എൽഡിഎഫിലെ മൂന്നു പേരും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്. എന്നാൽ നാമനിർദേശ പത്രികയിൽ അംബിക മാത്രം പട്ടികജാതി എന്നു പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.

7 പേരുകളും ഉൾപ്പെട്ട ബാലറ്റാണ് എംഎൽഎമാർക്ക് പോസ്റ്റൽ വോട്ടെടുപ്പിനായി നൽകിയിരുന്നത്. ഇതിലും ഒ.എസ്.അംബികയുടെ പേരിനൊപ്പം ബ്രാക്കറ്റിൽ പട്ടികജാതി എന്നു രേഖപ്പെടുത്തി. എന്നാൽ പട്ടികജാതിക്കു പ്രത്യേക തിരഞ്ഞെടുപ്പാണെങ്കിൽ അതു പൊതു ബാലറ്റിനൊപ്പം ചേർക്കേണ്ടതില്ലെന്ന വാദവുമായി യുഡിഎഫ് രേഖാമൂലം വൈസ് ചാൻസലർക്ക് ഉൾപ്പെടെ പരാതിയും നൽകിയിരുന്നു. 

ഇന്നലെയായിരുന്നു വോട്ടെണ്ണൽ. വോട്ട് തരം തിരിച്ച ശേഷം എണ്ണുന്നതിനു മുൻപേ വരണാധികാരിയായ സർവകലാശാല റജിസ്ട്രാർ ഡോ.കെ.എസ്.അനിൽ കുമാർ അംബികയെ സംവരണ സീറ്റിലെ വിജയിയായി പ്രഖ്യാപിച്ചു. അവർക്ക് കിട്ടിയ 2 വോട്ട് വോട്ടെണ്ണലിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. സംവരണ സീറ്റിലേക്കു പ്രത്യേക തിരഞ്ഞെടുപ്പ് നിയമത്തിനും വിജ്ഞാപനത്തിനും വിരുദ്ധമാണെന്നു യൂഡിഎഫ് ചൂണ്ടിക്കാട്ടുന്നു. 

വോട്ടെണ്ണിയപ്പോൾ കോൺഗ്രസ് എംഎൽഎ എം.വിൻസന്റ് 26 വോട്ടും എൽഡിഎഫ് എംഎൽഎമാരായ ഡോ.സുജിത്ത് വിജയൻ പിള്ള, ഡി.കെ.മുരളി, എം.എസ്.അരുൺ കുമാർ, വി.ശശി 24 വോട്ടും നേടി മുന്നിലെത്തി. 12 വോട്ടുമായി കോൺഗ്രസിലെ സി.ആർ.മഹേഷായിരുന്നു അതിനു പിന്നിൽ. എന്നാൽ കുറച്ചു വോട്ടു കിട്ടിയ അംബികയെ മുൻകൂട്ടി വിജയിയായി പ്രഖ്യാപിച്ചതിനാൽ അതിലുമേറെ വോട്ടു നേടിയ മഹേഷിനു ജയിക്കാനായില്ല.

English Summary : Kerala Senate: Complaint that rules were subverted to win CPM representative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com