അരിക്കൊമ്പനെ പിടിക്കാൻ അരിരാജയും സ്വയംഭൂവും; അപ്രതീക്ഷിതമായി ഒരു ഡ്രോൺ
Mail This Article
കമ്പം∙ 1972 ലെ വന്യ ജീവി സംരക്ഷണ നിയമം 11 (എ) വകുപ്പ് പ്രകാരമാണ് അരിക്കൊമ്പനെ പിടികൂടാൻ ഇന്നലെ തമിഴ്നാട് വനം വകുപ്പ് മേധാവിയുടെ ഉത്തരവിറങ്ങിയത്. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികൾ ജനങ്ങൾക്ക് ഭീഷണിയാണെങ്കിൽ ഉപാധികളോടെ അവയെ വെടിവച്ചു കൊല്ലാൻ ഇൗ നിയമം അനുവദിക്കുന്നുണ്ട്.
അരിക്കൊമ്പൻ ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നലെ രാവിലെ തന്നെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. കമ്പം എംഎൽഎ എൻ.രാമകൃഷ്ണൻ താമസിക്കുന്ന കമ്പം കൂളത്തേവർമുക്കിനു സമീപവും ഇന്നലെ രാവിലെ അരിക്കൊമ്പൻ എത്തിയിരുന്നു. അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എൻ.രാമകൃഷ്ണൻ എംഎൽഎയും വനം വകുപ്പിൽ സമ്മർദം ചെലുത്തി.
അരിക്കൊമ്പനെ പിടിക്കാൻ അരിരാജയും സ്വയംഭൂവും
പൊള്ളാച്ചി ∙ അരിക്കൊമ്പനെ പിടികൂടാൻ തമിഴ്നാട് വനംവകുപ്പിനെ സഹായിക്കുന്നത് ആനമല കടുവ സങ്കേതത്തിലെ ടോപ്പ് സ്ലിപ്പിൽ നിന്നുള്ള 2 കുങ്കിയാനകളാണ്. കോഴിക്കമുത്തിയിലെ ആനപരിശീലന കേന്ദ്രത്തിൽ നിന്ന് സ്വയംഭൂ എന്ന കുങ്കി ഇന്നലെ വൈകിട്ട് 3 മണിയോടെ പുറപ്പെട്ടു. അരിരാജ എന്ന മുത്തു ഇന്നു പുലർച്ചെ പുറപ്പെടും.
അരിക്കൊമ്പനെപ്പോലെ വീടുകളും റേഷൻകടകളും തകർത്ത് അരി മാത്രം ഭക്ഷിക്കുന്ന ആനയായിരുന്നു അരിരാജ. 3 വർഷം മുൻപ് ആനമല വനത്തിൽ നിന്നു ജനവാസമേഖലയിലിറങ്ങിയ ആന നവമലയിലെ 7 വയസ്സുകാരിയെയും അർധനാരി പാളയത്തിലെ 2 കർഷകരെയും കുത്തിക്കൊലപ്പെടുത്തുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു. തുടർന്നാണ് തമിഴ്നാട് വനം വകുപ്പ് പിടികൂടി ടോപ്സ്ലിപ്പിലെ കോഴിക്കമുത്തിയിലെത്തിച്ചു പരിശീലനം നൽകി കുങ്കിയാക്കിയത്. കുങ്കിയായപ്പോൾ മുത്തു എന്നു പേരിട്ടു. ആവശ്യമെങ്കിൽ കൂടുതൽ കുങ്കിയാനകളെ കമ്പത്തേക്കു കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്രതീക്ഷിതമായി ഒരു ഡ്രോൺ
കമ്പം ∙ പുളിന്തോട്ടത്തിനു മുകളിലൂടെ അപ്രതീക്ഷിതമായി ഒരു ഡ്രോൺ പറന്നു. ഡ്രോൺ പറത്തിയയാളെ കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നതിനിടെ ഡ്രോൺ അരിക്കൊമ്പന്റെ തൊട്ടടുത്തെത്തി. ഇതോടെ ആന വിരണ്ട് പുളിത്തോട്ടത്തിന്റെ വേലി തകർത്ത് ജനവാസ മേഖലയിലേക്ക് ഇറങ്ങി. ഇതോടെ തമിഴ്നാട് പൊലീസ് സംഘം ആകാശത്തേക്ക് നിറയൊഴിച്ചു. ഇതോടെ അരിക്കൊമ്പൻ പൊലീസിനു നേരെ തിരിഞ്ഞു. വെപ്രാളത്തിൽ പൊലീസും ഓടി.
English Summary: Mission elephant Arikomban