ADVERTISEMENT

തിരുവനന്തപുരം ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്‌സിഎൽ) ആലപ്പുഴ ഉൾപ്പെടെ 3 മരുന്ന് ഗോഡൗണുകളിലുമുണ്ടായ തീപിടിത്തം വിരൽചൂണ്ടുന്നത് അട്ടിമറി സാധ്യതകളിലേക്ക്. അടിക്കടി തീപിടിത്തം ഉണ്ടായിട്ടും ആരോഗ്യ വകുപ്പ് പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ളവർ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയിട്ടും മന്ത്രി വീണാ ജോർജ് മൗനത്തിലാണ്. മന്ത്രിയുടെ ഓഫിസിലെ ഉന്നതൻ ഇടപെട്ട് അധികമായും അമിതനിരക്കിലും വാങ്ങിയ മരുന്നുകൾ കൊല്ലത്തെ അഗ്നിബാധയിൽ നശിച്ചതിൽ സംശയം ഉയർന്നിട്ടും ഇതുവരെ മറുപടി ഉണ്ടായിട്ടില്ല. കോവിഡ് കാലത്ത് അമിത നിരക്കിൽ വാങ്ങിക്കൂട്ടിയ പിപിഇ കിറ്റ്, കാലാവധി കഴിഞ്ഞിട്ടും സൂക്ഷിച്ചിരിക്കുന്ന ഗുളികകൾ, മരുന്നുകൾ, കോട്ടൺ (പഞ്ഞി) എന്നിവയാണ് അഗ്നിക്കിരയായത്.

രാത്രിയിൽ മാത്രം കത്തുന്നത് എന്തുകൊണ്ട്?

കൊല്ലം ഉളിയക്കോവിലിൽ രാത്രി 8.45നും തിരുവനന്തപുരം മേനംകുളത്ത് പുലർച്ചെ 1.30നു ആലപ്പുഴ വണ്ടാനത്ത് പുലർച്ചെ 2നുമായിരുന്നു അഗ്നിബാധ. രാത്രി മാത്രം അഗ്നിബാധ ഉണ്ടാകാൻ കാരണമെന്തെന്ന് വ്യക്തമല്ല. മിന്നൽ കാരണമാണു കൊല്ലത്തെ അഗ്നിബാധയെന്ന് ആദ്യം പ്രചരിപ്പിച്ചു. പക്ഷേ, ഗോഡൗണിനു മുന്നിൽ മിന്നൽ രക്ഷാചാലകം ഉണ്ടായിരുന്നു. ഗോഡൗണിന്റെ ചുമരിൽ വിള്ളലും ഉണ്ടായില്ല. മിന്നൽ വാദം പൊളിഞ്ഞതിനു പിന്നാലെ ബ്ലീച്ചിങ് പൗഡർ കാരണമാകാമെന്ന ഊഹത്തിലേക്ക് എത്തി. തിരുവനന്തപുരത്തും ആലപ്പുഴയിലും പഴി ബ്ലീച്ചിങ് പൗഡറിനു തന്നെ. ബ്ലീച്ചിങ് പൗഡറാണ് അഗ്നിബാധയ്ക്കു കാരണമെങ്കിൽ അതു കൊണ്ടുവന്ന 2022 ജൂലൈ മുതൽ പുകഞ്ഞു തുടങ്ങേണ്ടതല്ലേ?

പിപിഇ കിറ്റ് ആലപ്പുഴയിൽ

കോവിഡ് വ്യാപനം കുറഞ്ഞതിനു ശേഷവും അമിതമായി വാങ്ങിക്കൂട്ടിയ പിപിഇ കിറ്റും എൻ 95 മാസ്ക്കും സൂക്ഷിച്ചിരിക്കുന്ന ആലപ്പുഴയിലെ ഗോഡൗണിൽ അഗ്നിബാധ ഉണ്ടായതും സംശയം വർധിപ്പിക്കുന്നു. ഒരു മന്ത്രിയുടെ സമ്മർദത്തെ തുടർന്നായിരുന്നു ഇടപാട്. കോവിഡ് കേസുകൾ കുറഞ്ഞുതുടങ്ങിയ ശേഷം, 2022 ലാണു 4.5 ലക്ഷം പിപിഇ കിറ്റുകളും 50 ലക്ഷത്തോളം എൻ 95 മാസ്ക്കുകളും വാങ്ങിയത്. കോവിഡ് കേസുകൾ കുറയുന്നതു കണക്കിലെടുത്തു ചെറിയ തോതിൽ വാങ്ങിയാൽ മതിയെന്നു കോർപറേഷനിലെ ചിലർ അഭിപ്രായപ്പെട്ടെങ്കിലും മേധാവികൾ ചെവിക്കൊണ്ടില്ല.

കോർപറേഷൻ സാധനങ്ങൾ വാങ്ങുമ്പോൾ ടെൻഡർ ക്ഷണിക്കണം. അതിൽ കടുത്ത മത്സരം ഉണ്ടായാൽ ഉദ്ദേശിച്ച കമ്പനിക്കു കരാർ നൽകാനാകില്ല. അതിനാൽ കോർപറേഷനു കീഴിലുള്ള കാരുണ്യ കമ്യൂണിറ്റി ഫാർമസി വഴിയാണു കച്ചവടം ഉറപ്പിച്ചത്. കാരുണ്യയ്ക്ക് അടിയന്തരഘട്ടത്തിൽ സാധനങ്ങൾ സംഭരിക്കാനുള്ള ക്വട്ടേഷൻ രീതി ഉണ്ട്. അങ്ങനെ വാങ്ങിയ പിപിഇ കിറ്റും എൻ 95 മാസ്ക്കും ആലപ്പുഴ ഗോഡൗണിൽ സൂക്ഷിച്ചിട്ടുണ്ട്. അഗ്നിബാധ ശക്തമായെങ്കിൽ അവ കത്തിപ്പോകുമായിരുന്നു. പക്ഷേ, തീപിടിച്ച് അധികം കഴിയുംമുൻപ് നാട്ടുകാർ കാണുകയും അഗ്നിശമനസേന കൃത്യസമയത്ത് എത്തുകയും ചെയ്തതിനാൽ വലിയ നാശം ഉണ്ടായില്ല. പക്ഷേ, ഒരു വർഷം കഴിഞ്ഞ പിപിഇ കിറ്റ് ഉപയോഗിക്കാനാവാത്ത സ്ഥിതിയിലായി.

English Summary: No response from health department regarding fire in three medical godowns within 10 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com