ന്യൂഡൽഹി ∙ ഇന്ത്യൻ പാർലമെന്റിന്റെ ‘ശബ്ദം’ ആയി തിരുവല്ല മഞ്ഞാടി സ്വദേശി ചെറിയാൻ ജോർജ്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ശബ്ദസംവിധാനം സജ്ജമാക്കിയത് ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കരാർ നേടിയ ജർമൻ കമ്പനി ഫോൻ ഓഡിയോയുടെ ദക്ഷിണേഷ്യ റീജനൽ ഡയറക്ടറായ ചെറിയാൻ നയിക്കുന്ന സംഘം ഒന്നരവർഷമായി ഇതു സജ്ജമാക്കാനുള്ള പ്രയത്നത്തിലായിരുന്നു.
ലോക്സഭ, രാജ്യസഭാ ചേംബറുകളിലെ ശബ്ദസംവിധാനമാണു ഫോൻ ഓഡിയോ ഒരുക്കിയത്. ഇലക്ട്രോണിക് ബീം സ്റ്റിയറിങ് സാങ്കേതികവിദ്യയിലെ മികവിലൂടെയാണ് പാർലമെന്റ് മന്ദിരത്തിൽ ശബ്ദസംവിധാനം ഒരുക്കാൻ കരാർ നേടിയത്. കുറെയേറെ സ്പീക്കറുകളുടെ കോലാഹലമില്ലാതെ, ഹാളിലെ എല്ലായിടത്തും മികവോടെ ശബ്ദം എത്തിക്കാൻ ഫോൻ ഓഡിയോയ്ക്കു കഴിയുമെന്നു ചെറിയാൻ പറഞ്ഞു.
സുവിശേഷസംഘടനയായ തിരുവല്ല നവജീവോദയത്തിന്റെ തലവൻ ജോർജ് ചെറിയാന്റെ മകനാണു ചെറിയാൻ. എൻജിനീയറിങ് ബിരുദം നേടിയ ചെറിയാൻ എംബിഎ എടുത്തശേഷം വിദേശത്തുൾപ്പെടെ പല സൗണ്ട് സിസ്റ്റം കമ്പനികളിലും പ്രവർത്തിച്ചിട്ടുണ്ട്.
English Summary: Sound system in Parliament set up under leadership of Malayali Cheriyan