തീപിടിത്തം: ജീവൻരക്ഷാ മരുന്നുകൾ മാറ്റി സൂക്ഷിച്ചത് ‘മീൻവണ്ടി’യിൽ
Mail This Article
അമ്പലപ്പുഴ ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ വണ്ടാനത്തെ ബ്ലീച്ചിങ് പൗഡർ ഗോഡൗണിനു തീപിടിച്ചതിനെ തുടർന്ന് ജീവൻരക്ഷാ മരുന്നുകൾ മാറ്റി സൂക്ഷിച്ചത് ‘മീൻവണ്ടി’യിൽ.
കയറ്റുമതിക്കുള്ള മീൻ തുറമുഖത്തേക്കു കൊണ്ടുപോകുന്ന ഇൻസുലേറ്റഡ് വാനാണ് പെട്ടെന്നു വൃത്തിയാക്കി മരുന്നുസംഭരണ കേന്ദ്രമാക്കിയത്. തീപിടിത്തമുണ്ടായ ശനിയാഴ്ച മുതൽ ഇന്നലെ വൈകിട്ടു വരെ ഇതിൽ സൂക്ഷിച്ച മരുന്നുകൾ രാത്രിയോടെ കലവൂരിൽ കെഎസ്ഡിപിയുടെ സംഭരണശാലയിലേക്കു മാറ്റി.
തീപിടിച്ച ഗോഡൗണിനു സമീപം പ്രധാന കെട്ടിടത്തിലാണു മരുന്നുകൾ സൂക്ഷിച്ചിരുന്നത്. ഈ കെട്ടിടത്തിന്റെ പിൻഭാഗത്തു തീപിടിച്ചു. 8 എസികളും കത്തിനശിച്ചു. ശീതീകരിച്ചു സൂക്ഷിക്കേണ്ട മരുന്നുകൾ വയ്ക്കാൻ ഇടമില്ലാതായി. അപ്പോഴാണ് അധികൃതർ മീൻവണ്ടി ഏർപ്പാടാക്കിയത്. മൈനസ് 22 ഡിഗ്രി സെൽഷ്യസ് വരെ ഇതിൽ താപനില ക്രമീകരിക്കാൻ കഴിയും.
ഗോഡൗണിലെ രണ്ടാമത്തെ മുറിയിൽ സൂക്ഷിച്ചിരുന്ന 29,300 കിലോഗ്രാം ബ്ലീച്ചിങ് പൗഡർ അവിടെ നിന്നു സംഭരണശാലയുടെ വളപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതു തിരികെ കൊണ്ടുപോയിട്ടില്ല. അന്തരീക്ഷ ഊഷ്മാവ് കൂടിയാലും മഴ പെയ്താലും ബ്ലീച്ചിങ് പൗഡർ കത്തുമെന്ന വിശദീകരണം ബന്ധപ്പെട്ടവർ നൽകുമ്പോഴാണ് ഇതു പുറത്തു കൂട്ടിയിട്ടിരിക്കുന്നത്. 2 മുറികളിലായി 60,000 കിലോഗ്രാം ബ്ലീച്ചിങ് പൗഡർ ഉണ്ടായിരുന്നു.
30,700 കിലോഗ്രാം കത്തിനശിച്ചു. സംഭവത്തെപ്പറ്റി പുന്നപ്ര പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫൊറൻസിക് വിഭാഗത്തിന്റെയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടില്ല.
കെഎംഎസ്‌സിഎലിന്റെ സംഭരണ രീതികൾക്കെതിരെ മരുന്നുകമ്പനികൾ
കോഴിക്കോട്∙ പത്ത് ദിവസത്തിനിടെ മൂന്നു ജില്ലകളിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണ സംവിധാനത്തിനെതിരെ വിവിധ കമ്പനികൾ. കൃത്യമായ ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കേണ്ട മരുന്നുകൾ അശ്രദ്ധയോടെയാണ് കെഎംഎസ്‌സിഎൽ കൈകാര്യം ചെയ്യുന്നതെന്നും മരുന്നിന്റെ ഗുണനിലവാരം കുറഞ്ഞാൽ പഴി പറയരുതെന്നും കമ്പനികൾ മുന്നറിയിപ്പു നൽകി.
വിവാദമായ ബ്ലീച്ചിങ് പൗഡർ, സംഭരണ കേന്ദ്രങ്ങളിൽ നിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. കഴിഞ്ഞ വർഷം അവസാനം നൽകിയ പായ്ക്കറ്റുകൾ പാർകിൻസ് എന്റർപ്രൈസസ് തിരിച്ചെടുത്തെങ്കിലും ഉത്തർപ്രദേശിലെ ബങ്കെബിഹാറി കമ്പനി ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. ബങ്കെബിഹാറിയുടെ ബ്ലീച്ചിങ് പൗഡർ ടൺ കണക്കിനാണ് വെയർഹൗസുകളിൽ ശേഷിക്കുന്നത്. താൽക്കാലികമായി മറ്റേതെങ്കിലും ഷെഡിലേക്ക് ഇത് മാറ്റാൻ ശ്രമം നടക്കുന്നു. മിക്ക മരുന്നുകളും 25 ഡിഗ്രി സെൽഷ്യസിൽ താഴെയും ചിലത് റഫ്രിജറേറ്ററുകളിലും സൂക്ഷിക്കേണ്ടതാണ്.
എന്നാൽ സംസ്ഥാനത്തെ കെഎംഎസ്‌സിഎൽ ഗോഡൗണുകളിലൊന്നും ഈ താപനില സൂക്ഷിക്കുന്നില്ല. 35–37 ഡിഗ്രിയാണ് മുറിക്കുള്ളിലെ താപനില. മരുന്നുകളുടെ നിലവാരം കുറയാൻ മാത്രമേ ഈ സംവിധാനം ഉപകരിക്കുകയുള്ളൂ. മരുന്ന് ഉൽപാദനത്തിൽ കമ്പനികൾ കാണിക്കുന്ന ആത്മാർഥത അത് സൂക്ഷിക്കുന്ന കാര്യത്തിൽ കോർപറേഷന് ഉണ്ടാകണമെന്ന് കമ്പനികൾ പറയുന്നു. ഇതിനു പുറമേയാണ് അടിക്കടി ഉണ്ടാകുന്ന തീപിടിത്തങ്ങൾ. ഇതു മൂലം സംഭരണ കേന്ദ്രങ്ങളിലും പരിസരത്തെ കെട്ടിടങ്ങളിലും ചൂടു കൂടുന്നുണ്ട്.
മരുന്നുകളുടെ ഗുണനിലവാരം മോശമായാൽ കമ്പനികൾക്കെതിരെ നിയമനടപടി ആരംഭിക്കുക, നിരതദ്രവ്യം പിടിച്ചു വയ്ക്കുക, വിലക്കുപട്ടികയിൽ ഉൾപ്പെടുത്തുക എന്നീ നടപടികളാണ് കോർപറേഷൻ സ്വീകരിക്കുന്നത്.എന്നാൽ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെ നടപടികൾ ആരംഭിച്ചാലും കമ്പനികൾ പ്രതിരോധിക്കുമെന്ന് ഉറപ്പ്.
English Summary: Ambalapuzha KMSCL godown fire