ADVERTISEMENT

തിരുവനന്തപുരം∙ റോഡ് ക്യാമറ പദ്ധതിയിലെ  ക്യാമറകളുടെ സുരക്ഷയിലും കേടായാൽ ആരു മാറ്റിസ്ഥാപിക്കുമെന്നതിലും ധാരണയില്ലാതെ സർക്കാരും കെൽട്രോണും. 9.9 ലക്ഷം രൂപയെന്ന് കെൽട്രോൺ അവകാശപ്പെടുന്ന ക്യാമറയ്ക്ക് ഇൻഷുറൻസില്ല. നിലവിൽ 10 ക്യാമറകളാണ് വാഹനം പോസ്റ്റിലേക്ക് ഇടിച്ചുകയറി പൂർണമായി നശിച്ചത്. ഇത് ആരു മാറ്റിസ്ഥാപിക്കുമെന്ന് കരാറിൽ വ്യവസ്ഥയില്ല. 

അപകടവും പ്രകൃതി ദുരന്തവും മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ സർക്കാരാണ് വഹിക്കേണ്ടതെന്നും ഇതാണ് മുൻകാല ഇടപാടുകളിലെ   കീഴ്‌വഴക്കവുമെന്നാണു  കെൽട്രോണിന്റെ വാദം. ക്യാമറയ്ക്കു കേടു വന്നാൽ മാറ്റിവയ്ക്കേണ്ടത് കെൽട്രോൺ ആണെന്നാണ് ഗതാഗതവകുപ്പ് പറയുന്നത്. പക്ഷേ ഇക്കാര്യം  കരാറിൽ ഉൾപ്പെടുത്തിയില്ല.

പോസ്റ്റിൽ വാഹനം ഇടിക്കുകയോ ആരെങ്കിലും നശിപ്പിക്കുകയോ ചെയ്താൽ ഇൗ ക്യാമറകളിൽ നിന്ന് ആ ദൃശ്യം കിട്ടില്ല. അതിനാൽ 726 ക്യാമറയ്ക്കുമൊപ്പം രണ്ടുവീതം നിരീക്ഷണ ക്യാമറകൾ കൂടി വയ്ക്കാനാണ് ആലോചന.  

അത്തരം ക്യാമറകൾക്കും അനുബന്ധ സംവിധാനത്തിനുമായി ഒന്നിന് 18,000 രൂപ വേണ്ടിവരുമെന്നാണ് കെൽട്രോണിന്റെ കണക്ക്. ഒരു റോഡ് ക്യാമറയെ  നിരീക്ഷിക്കാൻ 2 ക്യാമറ വീതം വേണം. ഇത്തരത്തിൽ 726 റോഡ് ക്യാമറകൾക്കും 2 ക്യാമറ വീതം നിരീക്ഷണ ക്യാമറ വയ്ക്കണമെന്നതാണ് ഇപ്പോഴത്തെ ആലോചന. ഇതിന് പണം സർക്കാർ മുടക്കണമെന്നാണു  കെൽട്രോൺ പറയുന്നത്. മൊത്തം 2.6 കോടി ചെലവാകും.

2013ൽ പൊലീസിനായി കെൽട്രോൺ സ്ഥാപിച്ച 100 ക്യാമറകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 20 എണ്ണമാണ്. മോട്ടർ വാഹന വകുപ്പിനു വേണ്ടി സ്ഥാപിച്ചവയിൽ ഭൂരിഭാഗവും നന്നാക്കാത്തത്  അറ്റകുറ്റപ്പണി സംബന്ധിച്ച് കൃത്യമായ വ്യവസ്ഥ ഇല്ലാത്തതിനാലാണ്.

 

 

English Summary: Another camera to watch road camera; Keltron

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com