തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജൂൺ 8 മുതൽ 18 വരെ നടത്തുന്ന യുഎസ്, ക്യൂബ സന്ദർശനത്തിനു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. ന്യൂയോർക്കിൽ ജൂൺ 9 മുതൽ 11 വരെ നടക്കുന്ന ലോക കേരള സഭാ മേഖലാ സമ്മേളനമാണ് യുഎസിലെ പരിപാടി. ആരോഗ്യ രംഗത്തെ സഹകരണമാണ് ക്യൂബ സന്ദർശനത്തിന്റെ പ്രധാന അജൻഡ.
യുഎഇ നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നതിനു കേന്ദ്രം അനുമതി നിഷേധിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ അബുദാബി സന്ദർശനം നേരത്തേ മുടങ്ങിയിരുന്നു. കേന്ദ്രാനുമതി വൈകിയതിനാൽ മന്ത്രി സജി ചെറിയാനും ഈയിടെ വിദേശസന്ദർശനം മുടങ്ങി.
മുഖ്യമന്ത്രിക്കു പുറമേ സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി കെ.എൻ.ബാലഗോപാൽ, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വിപി ജോയ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ.രാമചന്ദ്രൻ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.ഏബ്രഹാം തുടങ്ങിയവരാണ് യുഎസ് സന്ദർശനത്തിലുള്ളത്. ക്യൂബ സന്ദർശനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുമുണ്ടാകും. നോർക്ക ഡയറക്ടർമാരായ എം.എ.യൂസഫലി, രവി പിള്ള, ജെ.കെ.മേനോൻ, ഒ.വി.മുസ്തഫ എന്നിവരും യുഎസിലെത്തും. ലോകബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തും.
English Summary: Pinarayi Vijayan to visit US and Cuba