വൈദ്യുതി നിരക്ക്; പിരിക്കാവുന്ന സർചാർജ് യൂണിറ്റിന് 10 പൈസ
Mail This Article
തിരുവനന്തപുരം ∙ വൈദ്യുതി ബോർഡിനു റഗുലേറ്ററി കമ്മിഷന്റെ മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സർചാർജ് യൂണിറ്റിനു മാസം 10 പൈസയായി പരിമിതപ്പെടുത്തി കമ്മിഷൻ ഉത്തരവിറക്കി. വൈദ്യുതി താരിഫ് ചട്ടങ്ങളുടെ കരടിൽ ഒരുമാസം പരമാവധി 20 പൈസവരെ പിരിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. തെളിവെടുപ്പിനുശേഷം കമ്മിഷൻ ഇന്നലെ ഇറക്കിയ അന്തിമചട്ടങ്ങളിലാണ് ഇതു 10 പൈസയായി കുറച്ചത്.
ഏതെങ്കിലും മാസത്തിൽ സർചാർജ് 10 പൈസയിൽ കൂടുതൽ ആയാൽ 3 മാസം ആകുമ്പോൾ കുടിശികത്തുകയുടെ കണക്കു വ്യക്തമാക്കി കമ്മിഷനു പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഈ തുക എങ്ങനെ പിരിച്ചെടുക്കണമെന്നു തെളിവെടുപ്പു നടത്തി കമ്മിഷൻ തീരുമാനിക്കും.
ഓരോ മാസവും സർചാർജിൽ മാറ്റം വരുന്ന സാഹചര്യത്തിൽ ഗാർഹിക ഉപയോക്താക്കളുടെയും മറ്റും ദ്വൈമാസ ബില്ലിൽ 2 മാസത്തെ ശരാശരി സർചാർജ് നിരക്കാണ് ഈടാക്കേണ്ടതെന്നും ചട്ടങ്ങളിൽ പറയുന്നു. ഓരോ മാസവും ബിൽ ലഭിക്കുന്ന ഉപയോക്താക്കൾക്ക് ഇതു ബാധകമല്ല. സർചാർജ് ഈടാക്കുന്നതിനുള്ള വരവുചെലവു കണക്കുകൾ ബോർഡ് സ്വയം തയാറാക്കി പിരിച്ചെടുത്താൽ പോരെന്നും അത് ഓഡിറ്റർ പരിശോധിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പാരമ്പര്യേതര ഊർജം മാത്രം ഉപയോഗിക്കുന്നവർക്കു (ഗ്രീൻ താരിഫ്) സർചാർജ് ഇല്ല. ഗ്രീൻ താരിഫ് എത്രയായിരിക്കുമെന്നു വ്യക്തമാക്കി പിന്നീടു കമ്മിഷൻ ഉത്തരവിറക്കും.
English Summary: Regulatory commission on electricity surcharge